icmr

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗബാധ സമൂഹവ്യാപനത്തിലേക്ക് എത്തിയതായി സൂചന. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് ഇൗ സൂചന ലഭിച്ചത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 40 ശതമാനത്തിനും എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. ഇതിനൊപ്പം ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു എന്നതും സാമൂഹികവ്യാപനത്തിലേക്ക് എത്തി എന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

കടുത്ത ശ്വാസകോശരോഗങ്ങളുള്ള രോഗികളിൽ 5911 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1.8ശതമാനം രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 2 വരെ പരിശോധിച്ച സാമ്പിളുകളുടെ കണക്കാണിത്. എന്നാൽ,ഫെബ്രുവരി 15-ന് മുമ്പ് ഇത്തരം രോഗികളിൽ നടത്തിയ പരിശോധനകളിൽ ആകെ രണ്ട് ശതമാനംപേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് പോസിറ്റീവായ, ഗുരുതരമായ ശ്വാസകോശരോഗങ്ങളുള്ള 102 രോഗികളിൽ ഒരാൾക്ക് മാത്രമാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. രണ്ട് പേർക്ക് പോസിറ്റീവ് കേസുമായി സമ്പർക്കമുണ്ടായിരുന്നു. മറ്റുള്ളവരുടെ രോഗ ഉറവിടവും കണ്ടെത്താനായി. എന്നാൽ 40 ശതമാനത്തോളം പേർക്ക് എവിടെ നിന്ന് രോഗം വന്നു എന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല. അവർക്ക് വിദേശയാത്രാ പശ്ചാത്തലമോ, കൊവിഡ് പോസിറ്റീവ് കേസുകളുമായി സമ്പർക്കമോ ഉണ്ടായിട്ടില്ല. 59 കേസുകളുടെ വിവരങ്ങളൊന്നും ലഭ്യമല്ല.

ഇത്തരം ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത് സാമൂഹികവ്യാപനത്തിലേക്ക് രാജ്യം കടന്നു എന്ന് തന്നെയാണ് എന്നാണ് വിദഗ്ധർ പറയുന്നത്. .സാമൂഹികവ്യാപനത്തിലേക്ക് കടന്നാൽ പിന്നീട് ഇന്ത്യയെപ്പോലൊരു രാജ്യത്ത് രോഗത്തെ പിടിച്ചുകെട്ടുക ബുദ്ധിമുട്ടാകും. സാമൂഹികവ്യാപനമെന്ന മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ വരുന്നതോടെ, രാജ്യത്തെ 1100 ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളും നിരീക്ഷണവും ഏർപ്പെടുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, മദ്ധ്യപ്രദേശ് എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളും കേന്ദ്രഭരണപ്രദേശമായ ഡൽഹിയുമാണ് പട്ടികയിൽ. കേരളം പട്ടികയിലില്ല. സമൂഹവ്യാപനം എന്ന സംശയം ഉയർന്നതോടെ പല സംസ്ഥാനങ്ങളും ഇപ്പോൾ സ്വന്തം നിലയിൽ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്.

രോഗം കണ്ടെത്തുക, അതിനായി തുടർച്ചയായി ടെസ്റ്റുകൾ നടത്തിക്കൊണ്ടേയിരിക്കുക എന്നതാണ് ലോകാരോഗ്യസംഘടനയടക്കം കൊവിഡിനെ പിടിച്ചു കെട്ടാൻ മുന്നോട്ടുവച്ചിട്ടുള്ള നിർദേശം. ഇത് അക്ഷരാർത്ഥത്തിൽ നടപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതുവരെ ഒരു ലക്ഷത്തോളം ടെസ്റ്റുകളാണ് ഇന്ത്യയിലാകെ നടത്തിയിട്ടുള്ളത്. ഏപ്രിൽ 14 ആകുമ്പോഴേക്ക് ഇത് രണ്ടരലക്ഷമാക്കണമെന്നാണ് നി‍ർദേശം.