വാഷിംഗ്‌ൺ ഡി.സി: കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കൂടുതൽ ആശങ്കപ്പെടുത്തുന്ന മുന്നറയിപ്പുമായി ഐക്യ രാഷ്ട്ര സംഘടന.
ലോകമെമ്പാടും ജൈവ - ഭീകരാക്രമണം നടത്താനുള്ള അവസരമാണ് ഇപ്പോൾ ഭീകരർക്ക് ലഭിച്ചിരിക്കുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. വൈറസ് ബാധിതരിൽ നിന്നുള്ള സ്രവങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകമെമ്പാടും വലിയ രോഗപ്പകർച്ചയ്ക്ക് ഇടവരുത്തിയേക്കാം. ലോകരാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഭീകരസംഘടനകൾ ഇതൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് വിഷയത്തിൽ യു.എൻ രക്ഷാസമിതി അംഗങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്തുകയായിരുന്നു ഗുട്ടെറസ്.
കൊവിഡിനെതിരായ പ്രതിരോധ ശ്രമങ്ങൾ ഒരു തലമുറയുടെ പോരാട്ടമാണെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനിൽപ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, പരിണിതഫലങ്ങൾ വളരെ ദൂരവ്യാപകവും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണ്. സാമൂഹിക അസമത്വങ്ങളും അക്രമങ്ങളും കൊവിഡിനെതിരായ പോരാട്ടത്തെ ബാധിക്കും. ഈ ബലഹീനതകളും തയ്യാറെടുപ്പുകളുടെ അഭാവവും ജൈവ ഭീകരാക്രമണത്തിനുള്ള ജാലകം തുറന്നിടുന്നു. അതുമൂലം വലിയ പ്രതിസന്ധി ഉണ്ടായേക്കാം. - ഗുട്ടെറസ് പറഞ്ഞു.