ദുബായ്: സഹായം ആവശ്യപ്പെട്ട മലയാളിയായ ഗൾഫ് പ്രവാസിയോട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അങ്ങേയറ്റം മോശമായി പെരുമാറിയതായി പരാതി. ദുബായിലെ നൈഫിൽ ജോലി ആവശ്യത്തിനായി ഒരു മാസത്തെ വീസാ കാലാവധിയിൽ എത്തിയ അഫ്‌നാസ് എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മലയാളം വാർത്താ ചാനലിന്റെ ചർച്ചയിൽ 'ടെലി ഇന്നി'ലൂടെ പങ്കെടുത്തുകൊണ്ടാണ് അഫ്‌നാസ് താനും തന്നെപോലെയുള്ള പ്രവാസികളും നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചത്.
എംബസിയുടെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സഹായങ്ങളും ലഭിക്കുന്നില്ലെന്നും എംബസിയിലേക്ക് ഫോൺ ചെയ്യുമ്പോൾ പെട്ടെന്നുതന്നെ ഉദ്യോഗസ്ഥർ കോളുകൾ കട്ട് ചെയ്യുകയാണെന്നുമാണ് അഫ്‌നാസ് ചാനലിനോട് പറഞ്ഞത്. സഹായം ചോദിക്കുമ്പോൾ 'നിങ്ങൾ ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ ഇങ്ങോട്ട് വന്നതെ'ന്നും 'ഇങ്ങോട്ട് വിളിക്കേണ്ട'തില്ലെന്നും 'ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടാ'നുമാണ് എംബസി ഉദ്യോഗസ്ഥർ പറയുന്നെതെന്ന് അഫ്‌നാസ് വെളിപ്പെടുത്തുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമത്തിനുള്ള സ്ഥാപനമായ 'നോർക്ക'യും ദുബായിലെ സാമൂഹിക പ്രവർത്തകരുമാണ് തന്നെപ്പോലുള്ള പ്രവാസികൾക്ക് നിലവിൽ സഹായങ്ങൾ എത്തിക്കുന്നെതെന്നും ഇദ്ദേഹം പറയുന്നു. തങ്ങൾക്ക് താമസത്തിനും മറ്റും കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്നും അഫ്‌നാസ് ചാനലുമായുള്ള സംഭാഷണത്തിനിടെ വ്യക്തമാക്കുന്നു.