ബംഗളൂരു: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബി.ജെ.പി എം.എൽ.എ നടത്തിയ പിറന്നാളാഘോഷം വിവാദത്തിൽ. തുമകുരു ജില്ലയിലെ തുറുവേകര എം.എൽ.എ ജയരാമിന്റെ പിറന്നാളാഘോഷമാണ് വിവാദത്തിലായത്. ഇന്നലെ ഗുബ്ലി ടൗണിൽവച്ചായിരുന്നു ആഘോഷം.
ഗ്ലൗ ധരിച്ച് പിറന്നാളാഘോഷത്തിന് എത്തിയവർക്ക് കേക്ക് നൽകുന്ന എം.എൽ.എയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിമർശനം ഉയർന്നത്. കൊവിഡ് വ്യാപനം കുറയ്ക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെയിലാണ് കൊച്ചു കുട്ടികളെപ്പോലും പങ്കെടുപ്പിച്ചുള്ള എം.എൽ.എയുടെ പിറന്നാളാഘോഷം.
അതേസമയം, കർണാടകയിൽ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവർത്തിച്ചു പറയുകയാണ്. കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് പൊതുചടങ്ങുകളെല്ലാം നിരോധിച്ചതിന് ശേഷം മാർച്ച് 15ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു.