fishing

ന്യൂഡൽഹി: ലോക്ക് ഡൗണിൽ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീൻപിടിത്തം, മത്സ്യം, ചെമ്മീൻ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പാക്കേജിംഗ്, ശീതീകരണം, വിപണനം, ഹാച്ചറികൾ, ഫീഡ് പ്ലാന്റുകൾ, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ഇളവ് ബാധകമാണ്. അതേസമയം, സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനുംവേണ്ടി പുറപ്പെടുവിച്ച ഉത്തരവുകൾ ഇവരെല്ലാം പാലിക്കണം. സ്ഥാപനങ്ങളുടെ മേധാവിമാർക്കാണ് ഇതിന്റെ ഉത്തരവാദിത്തം.

എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ചർച്ച ചെയ്ത ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ നിന്ന് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. വിളവെടുപ്പും വിതയ്ക്കലുമടക്കം കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

കാര്‍ഷിക യന്ത്രങ്ങളും അവയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ദേശീയ പാതകളിലെ ട്രക്ക് വര്‍ക്ക്‌ഷോപ്പുകള്‍ക്കും തുറക്കാം. തേയില വ്യവസായമടക്കമുള്ള പ്ലാന്റേഷനുകളില്‍ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവര്‍ത്തനം നടത്താം.