തിരുവനന്തപുരം: കൊവിഡ് 19 ഭീഷണി പടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ലെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കുറിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വലിയ തോതില്‍ വ്യാപിക്കാനും സമൂഹവ്യാപനത്തിലേക്ക് മാറാനും സാധ്യതയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാകും. രോഗം കൂടുതലായി കണ്ടതുകൊണ്ട് ഹോട്ട്‌സ്‌പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെ തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ശാരീരിക അകലം പാലിക്കുമെന്ന് ഉറപ്പുവരുത്തി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം. യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാ നിര്‍ദേശങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകമാണെന്ന് മോദി യോഗത്തില്‍ പറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.