കൊച്ചി: മൂന്നാറിലെ ആരോഗ്യപ്രവർത്തകർക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കിയെന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലൂടെ കേട്ട വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് ഡോക്ടറായ നെൽസൺ ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. ജലസംഭരണിയിൽ നിന്ന് നിലത്തുവീണ വെള്ളം നായ കുടിച്ച് മരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ വിഷം കലർന്നത് കണ്ടെത്തിയതെന്ന് പിന്നീട് വാർത്തകൾ തിരഞ്ഞപ്പോൾ കാണാൻ കഴിഞ്ഞുവെന്നും എത്രയും വേഗം അതാരാണെന്ന് കണ്ടെത്തണമെന്നും ഡോക്ടർ പറയുന്നു. എത്ര അധപതിച്ചവർക്കായിരിക്കും അവരുടെ വെള്ളത്തിൽ വിഷം കലക്കാൻ തോന്നിയിരിക്കുക എന്നും കുറിപ്പിലൂടെ അദ്ദേഹം ആശങ്കപ്പെടുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:
'മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കേട്ട ഒരു വാർത്ത ഞെട്ടിച്ചുകളഞ്ഞു. വിശ്വാസം വരാതെ ഒരു റൗണ്ട് കൂടി പിന്നോട്ടടിച്ച് കേട്ട് ഉറപ്പാക്കിയിട്ട് എഴുതുന്നതാണ്. " മൂന്നാറിലെ ആരോഗ്യപ്രവർത്തകർക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി " എന്നതാണ് ആ വാർത്ത. ജലസംഭരണിയിൽ നിന്ന് നിലത്തുവീണ വെള്ളം നായ കുടിച്ച് മരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ വിഷം കലർന്നത് കണ്ടെത്തിയതെന്ന് പിന്നീട് വാർത്തകൾ തിരഞ്ഞപ്പോൾ കാണാൻ കഴിഞ്ഞു.
നായ കുടിച്ചില്ലായിരുന്നുവെങ്കിൽ?
ഇന്ത്യയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ആ കേരളത്തിൽ ഇന്നത്തെ കണക്ക് വച്ച് രോഗം സ്ഥിരീകരിച്ചവരിൽ 40%ൻ്റെ അടുത്ത് രോഗബാധിതർ രോഗവിമുക്തരായി എന്ന സന്തോഷം നമ്മുടെ മുന്നിലുണ്ട്.ഒപ്പം രോഗവ്യാപനവും മരണവും നിയന്ത്രണം വിടുന്നില്ല എന്ന ആശ്വാസവും. അതിനു കാരണക്കാരായവരിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന രണ്ട് കൂട്ടരാണ്, ഒന്ന് ആരോഗ്യപ്രവർത്തകർ, രണ്ട് പൊലീസ്. പലയിടത്തുനിന്ന് ഇറക്കിവിടപ്പെട്ട്, സ്വന്തക്കാരെയും സ്വന്തം കുഞ്ഞുങ്ങളെയും പോലും കാണാൻ കഴിയാതെ ആശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കാൻ കഴിയുന്ന ആരോഗ്യപ്രവർത്തകർ.
പൊരിവെയിലത്തും മഴയത്തും ക്രമസമാധാനത്തോടൊപ്പം രോഗവ്യാപനം തടയാൻ കൂടി അഹോരാത്രം പണിയെടുക്കുന്ന പൊലീസുകാർ.
എത്ര അധപതിച്ചവർക്കായിരിക്കും അവരുടെ വെള്ളത്തിൽ വിഷം കലക്കാൻ തോന്നിയിരിക്കുക !! എത്രയും വേഗം അതാരാണെന്ന് കണ്ടെത്തണം. ഇനി ഒരിക്കലും ഒരാളും ആവർത്തിക്കാത്തവിധം പൂട്ടണം. മാതൃകാപരമായി ശിക്ഷിക്കണം. അതാരായിരുന്നാലും ശരി...'