തിരുവനന്തപുരം : തന്റെ പേരിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലേഖനം താന്‍ എഴുതിയതല്ലെന്ന് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളോടും വിയോജിക്കുന്നു. നിലപാടുകള്‍ സുവ്യക്തമായി ലഭ്യമായ മാധ്യമങ്ങളിലൂടെ യഥാസമയം ഞാന്‍ വെളിപ്പെടുത്തുന്നതിനാല്‍ ഔപചാരികമായ നിഷേധം ഇല്ലാതെതന്നെ അവ തിരസ്‌കരിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. എന്നെ ഹിന്ദുത്വ പക്ഷത്തേക്ക് ഇങ്ങനെ കൂട്ടികൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു,
ഇങ്ങനെയൊരു പോസ്റ്റുകൊണ്ട് എന്നെ ഞാനല്ലാതാക്കാന്‍ ആകുമോയെന്നും സെബാസ്റ്റ്യന്‍ പോള്‍ ചോദിച്ചു
സെബാസ്റ്റ്യൻ പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സെബാസ്റ്റ്യന്‍ പോള്‍ എന്ന.പേരില്‍ ആറു പതിറ്റാണ്ടായി ലേഖനങ്ങള്‍ എഴുതുന്നത് മുന്‍ ലോക്‌സഭാംഗം കൂടിയായ ഞാനാണ്. ഞാന്‍ എഴുതിയത് എന്ന രീതിയില്‍ ഒരു ക്ഷുദ്രലേഖനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന കാര്യം ഡല്‍ഹിയില്‍നിന്ന് കാര്‍ട്ടൂണിസ്‌റ് സുധീര്‍നാഥ് എന്നെ അറിയിച്ചു. ആ ലേഖകന്‍ ഞാനല്ലെന്ന് ആദ്യമേ അറിയിക്കട്ടെ. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ വിയോജിക്കുന്നു. നിലപാടുകള്‍ സുവ്യക്തമായി ലഭ്യമായ മാധ്യമങ്ങളിലൂടെ യഥാസമയം ഞാന്‍ വെളിപ്പെടുത്തുന്നതിനാല്‍ ഔപചാരികമായ നിഷേധം ഇല്ലാതെതന്നെ അവ തിരസ്‌കരിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. എന്നെ ഹിന്ദുത്വ പക്ഷത്തേക്ക് ഇങ്ങനെ കൂട്ടികൊണ്ടുപോകാനാവില്ല. സോഷ്യല്‍ മീഡിയയിലെ സ്വതന്ത്രമായ വിനിമയങ്ങളില്‍ പൊലീസ് ഇടപെടരുതെന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ ക്ഷുദ്രവൃത്തിക്ക് ആ പരിരക്ഷ നല്‍കേണ്ടതില്ല. അതുകൊണ്ട്അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഞാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇങ്ങനെയൊരു പോസ്റ്റുകൊണ്ട് എന്നെ ഞാനല്ലാതാക്കാന്‍ ആകുമോ?