ചെന്നൈ, നഗരമാകുന്നതിന് മുമ്പത്തെ മദിരാശി. പുരസവാക്കത്തെ ഒരു കുഞ്ഞ് വീട്ടിൽ ഒരു അമ്മയും മകളും താമസം തുടങ്ങി.ഏഴു വയസുവരെ കുട്ടിക്കൂറ പൗഡറിന്റെ മണം അവളുടെ മുഖത്ത് പറ്റി കിടന്നു.അതുവരെ രാജകുമാരിയായി ജീവിച്ച അവളുടെ പേര് ശാന്തി.അമ്മയായിരുന്നു അവൾക്ക് എല്ലാം. ഒരു ദിവസം രാവിലെ അമ്മയെയും തന്നെയും ഉപേക്ഷിച്ച് പോയ അച്ഛനെ മകൾ ശത്രുവായി കണ്ടു. അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്ന മകൾ നൃത്തം പഠിച്ചു.അതു നാളെ രണ്ടു നേരം ചോറ് തരുമെന്ന് അവൾക്ക് അറിയാമായിരുന്നു. അരനൂറ്റാണ്ട് പിന്നിട്ട് ഓടുകയാണ് ശാന്തിയുടെ ബാല്യകാലജീവിതം. സീമ എന്ന വെള്ളിനക്ഷത്രമായി ശാന്തി മെല്ലെ തിളങ്ങാൻ തുടങ്ങി. ശേഷം കഥ സംഭവബഹുലമെന്ന് പ്രേക്ഷകർക്ക് അറിയാം. വെള്ളിത്തിരയ്ക്കിപ്പുറം ഇതാ ഇവിടെ വരെ എത്തിയ ജീവിതകഥ സീമ പറഞ്ഞു തുടങ്ങി.
ആരാണ് നിങ്ങൾ
ജീവിതത്തിൽ അഞ്ചു രൂപയുടെ വില അറിഞ്ഞിട്ടുണ്ട്.കൈയിൽ പണമില്ലാത്തതിന്റെ വിലയും അറിഞ്ഞു. അച്ഛന്റെ മോളായിരുന്നെങ്കിൽ ശാന്തി ഒരു പക്ഷേ സീമയാവില്ലായിരുന്നു. അമ്മയെയും എന്നെയും ഉപേക്ഷിച്ച് അച്ഛൻ പോയതിന്റെ കാരണം ഇപ്പോഴും അറിയില്ല. അച്ഛനും അമ്മയും നിയമപരായി വേർപിരിഞ്ഞു. ആഴ്ചയിലൊരു പ്രാവശ്യം അച്ഛനെ കാണുമായിരുന്നു. പതിനെട്ടു വയസായപ്പോൾ അച്ഛൻ എന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നു. അമ്മയെ ഉപേക്ഷിച്ച് ഞാൻ പോയില്ല.ഒരു പെൺകുട്ടിക്ക് വേണ്ട ബാല്യകാല ആവശ്യങ്ങളൊന്നും അച്ഛൻ നിറവേറ്റിയില്ല.ജീവിതത്തിലെ ഞങ്ങളുടെ ഏക സഹായഹസ്തമായിരുന്നു അച്ഛൻ. ഒരു ദിവസം അച്ഛനെ കാണാൻ അമ്മയും ഞാനും പോയി.'ആരാ നിങ്ങളെന്ന്" അച്ഛൻ ചോദിച്ചു.അതു കേട്ട് ഞങ്ങൾ ഇറങ്ങി. അന്ന് കരയാൻ തുടങ്ങിയതാണ് അമ്മ.
എന്നെന്നും ശശിയേട്ടൻ
ജീവിതത്തിൽ ഒരുപാട് നന്ദിയുണ്ട് ശശിയേട്ടനോട്. എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കില്ലെന്നും വലിയ നടിയായി മാറ്റുമെന്നും ശശിയേട്ടൻ പറഞ്ഞു. ഒരുപാട് പെണ്ണ് കണ്ടിട്ടുണ്ട് ശശിയേട്ടൻ. ലൊക്കേഷനിൽനിന്നുപോലും പെണ്ണ് കാണാൻ പോവുന്നത് കണ്ടിട്ടുണ്ട്. നിന്നെ ഞാൻ വിവാഹം കഴിക്കുമെന്ന് ഒരു ദിവസം ശശിയേട്ടൻ പറഞ്ഞു. ഞാൻ എന്ത് ചെയ്താലും നീ ഒന്നും ചോദിക്കരുതെന്നും ശശിയേട്ടൻ ഓർമ്മപ്പെടുത്തി. അത് സ്വീകാര്യമല്ലെന്ന് ഞാൻ പറഞ്ഞു. അടുത്ത ദിവസം ശശിയേട്ടന് പനി പിടിപ്പെട്ടു. അപ്പോൾ ഞാൻ ശശിയേട്ടനെ വിളിച്ചു സംസാരിച്ചു. ആ സമയത്ത് ഒരു ജ്യോത്സ്യന്റെ അടുത്ത് അമ്മ എന്റെ ജാതകം നോക്കി. സെപ്തംബറിനകം വിവാഹം നടത്തണമെന്നും അല്ലെങ്കിൽ മൂന്നു വർഷം കഴിഞ്ഞേ ഉണ്ടാകൂ എന്നും ജ്യോത്സ്യൻ പറഞ്ഞു. അടുത്ത ദിവസം രാവിലെ ഞാൻ നേരേ ശശിയേട്ടന്റെ വീട്ടിൽ പോയി. എന്നെ കെട്ടുന്നുണ്ടെങ്കിൽ കെട്ടാൻ പറഞ്ഞു. ശശിയേട്ടൻ ഒന്നും പറഞ്ഞില്ല. 1980 ആഗസ്റ്റ് 28നായിരുന്നു വിവാഹം. ക്ഷണക്കത്തില്ലാതെ വിവാഹം. പിറ്റേ ദിവസം ആർ.എസ്. പ്രഭുവിന്റെ സിനിമയുടെ ഷൂട്ടിംഗിന് ഞാൻ തിരുവനന്തപുരത്ത് പോയി.
നീ ഞങ്ങളുടെ ഭാഗ്യം
സിനിമയിൽ അഭിനയിക്കാൻ തീരെ ആഗ്രഹിച്ചില്ല. നൃത്തം മാത്രം സ്വപ്നം കണ്ടു.അവളുടെ രാവുകൾ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചില്ല. ശാന്തിയെ നായികയാക്കാൻ ശശിക്ക് വട്ടുണ്ടോ എന്നു ചോദിക്കുന്നത് ആ സിനിമയുടെ ലൊക്കേഷനിൽ ഞാൻ കേട്ടു. ചെയ്യുന്ന കാര്യത്തെപ്പറ്റി ശശിയേട്ടന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.അതാണ് സംഭവിച്ചത്. സന്തോഷം വരുമ്പോൾ രാഗേന്ദു കിരണങ്ങൾ എന്ന ഗാനം മനസിൽ ഓടി എത്തും.എന്റെ ഏറ്റവും ഇഷ്ട ഗാനമാണിത്.ഇതേപോലെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മറ്റൊരു ഗാനമില്ല. എത്ര മനോഹരമായി നീ നൃത്തം ചെയ്യുന്നെന്നും നിന്നെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്നും ആ ഗാനം ചിത്രീകരിക്കുമ്പോൾ ശശിയേട്ടൻ പറഞ്ഞു. ആ പാട്ട് സീനിലെ പോലെ ഭംഗിയായി പിന്നെ നൃത്തം ചെയ്തിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. മലയാളികൾ ആ പാട്ട് ഏറ്റെടുത്തു. എന്റെ തലമുറയുടെ പ്രിയ ഗാനം. എന്നാൽ രാഗേന്ദു കിരണങ്ങളെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നത് ഞാൻ മാത്രമായിരിക്കും.
എല്ലാം ദൈവാനുഗ്രഹം
സിനിമയിൽ ഇപ്പോഴും അഭിനയിക്കാൻ കഴിയുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഇപ്പോൾ സിനിമയിൽ വരുന്ന കുട്ടികൾ സാമ്പത്തികമായി ഭദ്രമാണ്. അഭിനയം അവർക്ക് പാഷൻ മാത്രമാണ്.ധാരാളം പുതിയ നായികമാർ എത്തുന്നു.കുറഞ്ഞത് അഞ്ചുസിനിമകൾക്കപ്പുറം ഇവരിൽ പലരെയും കാണാൻ കഴിയാറില്ല.ഇത് പുതിയ കാല സിനിമയിൽ കാണുന്ന മാറ്റമാണ്. ഏറെ വർഷമായി നിലനിൽക്കുന്ന ഒരു നായികയുടെ പേര് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാവും. എന്നാൽ പുതുതലമുറയിലെ താരങ്ങൾ ബുദ്ധിയോടെയാണ് സിനിമയെ സമീപിക്കുന്നത്. ദീർഘവീക്ഷണത്തോടെ കാര്യങ്ങളെ കാണുന്നു.എങ്ങനെ പെരുമാറണമെന്നും അവർക്ക് അറിയാം. അവരിൽനിന്ന് പഠിക്കാൻ ഒരുപാട് കാര്യമുണ്ട്. അവരോടൊപ്പം ചേർന്നാൽ നമുക്ക് യാതൊരു ബാദ്ധ്യതയുമില്ല. നമ്മൾ ഒറ്റയ്ക്കാകുമ്പോൾ മാത്രമേ ബാദ്ധ്യതയുള്ളൂ.