china

ബീജിംഗ്:ലോകരാജ്യങ്ങളെ ഭീതിയിലാക്കി മരണം വിതയ്ക്കുന്ന കൊവിഡ് 19 രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ നാലായിരത്തിനകം പേർ മരിച്ചെന്നാണ് സർക്കാർ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ ചൈനീസ് സർക്കാർ യഥാർത്ഥ വസ്തുത മറച്ചുവയ്ക്കുകയാണെന്ന് ലോകരാജ്യങ്ങൾ ആരോപിച്ചിരുന്നു.ചൈനയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പുറത്തുവിട്ട കണക്കുകളുടെ 40 ഇരട്ടിയോളമാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇതിന് പുറമെ കൊവിഡുമായി ബന്ധപ്പെട്ട് ചൈന മറച്ച്‌ വച്ച മറ്റ് കാര്യങ്ങൾ കൂടി വെളിച്ചത്ത് ന്നിട്ടുണ്ട്

ഫെബ്രുവരിയില്‍ വുഹാനില്‍ പതിനായിരക്കണക്കിന് പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഇവരെ ദഹിപ്പിക്കാനായി ഇവിടുത്തെ ക്രിമിറ്റോറിയങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബന്ധുക്കള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോലും അനുവദിക്കാതെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് കൊണ്ട് പോയി കത്തിച്ച്‌ കളയുകയായിരുന്നു ചൈന ചെയ്തിരുന്നത്.

ഡിസംബറില്‍ വുഹാനില്‍ രോഗബാധ ആദ്യാമായി സ്ഥിരീകരിച്ചതിന് ശേഷവും ജനുവരി 23ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് വരെ വുഹാനില്‍ നിന്നും രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് ഗതാഗതം നിലനിന്നതിനാല്‍ ഇവിടെ നിന്നും വൈറസ് ബാധിതര്‍ മറ്റ് സ്ഥലങ്ങളിലെത്തിയിട്ടുണ്ടാകാമെന്നും ചൈന ഇത് മറച്ചുവെച്ചിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്..

വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകമാകെ കൊവിഡ് ബാധ ഇത്രയേറെ രൂക്ഷമാകാന്‍ കാരണമെന്ന് ആരോപിച്ച്‌ അമേരിക്കന്‍ മാസിക 'നാഷണല്‍ റിവ്യൂ' രംഗത്തു വന്നിരുന്നു. തുടക്കത്തില്‍ തന്നെ ചൈന കൂടുതല്‍ സുതാര്യമായിരുന്നെങ്കില്‍ പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ആദ്യമായി കൊവിഡ് ബാധ ഉണ്ടായതെന്നാണു നിഗമനം. തുടര്‍ന്ന് വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന കാര്യം ഏതൊക്കെ തരത്തിലാണു മൂടിവച്ചതെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.