cm-

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. ഈ വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന നിർദ്ദേശം തദ്ദേശസ്വയംഭരണ വകുപ്പ് നൽകി. ഉത്തരവ് പെട്ടെന്ന് തിരുത്തുന്നതിനുപിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.


അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിൽ ദുരൂഹത ഉണ്ടെന്നുകാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവയ്ക്കുകയാണെന്നും ഇടപാടിൽ സുതാര്യത ഇല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്.


എന്നാൽ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിംഗ്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ നൽകിയ വിശദീകരണം. എന്നാൽ എന്തടിസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.ഇക്കാര്യത്തിൽ ഓദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

അതേസമയം അമേരിക്കയിൽ വൻവിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കൻ പബ്ലിക് റിലേഷൻസ് കമ്പനിക്ക് കൊവിഡിന്റെ മറവിൽ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കൈമാറിയ സംഭവത്തിൽ മുഖ്യന്ത്രി വിശദീകരണം നല്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സ്പ്രിംഗ്ളർ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സർക്കാർ ഒപ്പിട്ട കരാർ പരസ്യപ്പെടുത്തണമെന്ന് എം.എൽ.എ. കെ.എസ്. ശബരീനാഥനും ആവശ്യപ്പെട്ടിട്ടുണ്ട്.