വാഷിങ്ടൺ: അമേരിക്ക ലോകത്ത് ആദ്യമായി തോൽക്കുകയാണ്. ലോകപൊലീസ് ചമഞ്ഞ് സർവ്വാധിപനായി വാണ അമേരിക്ക കൊവിഡിന് മുന്നിൽ അടിയറവ് പറയുന്നു. വൈറസ് വ്യാപിച്ച് തുടങ്ങിയപ്പോൾ ട്രംപ് നിസാരമായി കണ്ട കൊവിഡ് അമേരിക്കയിൽ താണ്ഡവമാടുകയാണ്. എല്ലാരാജ്യങ്ങളെയും പിന്നിലാക്കിക്കൊണ്ട് കൊവിഡ് ഇവിടെ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നു. നിൽക്കക്കള്ളിയില്ലാതെ ട്രംപ് ഇതാ അമേരിക്കയിലെ 50 സംസ്ഥാനങ്ങളെ ദുരന്തമേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. മരുന്നിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടുന്നു. അമേരിക്കയുടെ അഹങ്കാരത്തിന് കിട്ടിയ അടിയാണോ ഇത് എന്ന് സംശയിക്കുന്നവരുമുണ്ട്. അമേരിക്കയിലെ ജനങ്ങൾ ജീവനും മരണത്തിനുമിടയിലാണ്. രോഗത്തെ ആദ്യമേ തടഞ്ഞുനിറുത്തുന്നതിൽ പറ്റിയ വീഴ്ചയാണ് രോഗം പടരാൻ കാരണമെന്നാണ് വിലയിരുത്തൽ.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രാജ്യമായി മാറിയതോടെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളെയും ദുരന്ത ബാധിത മേഖലകളായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വായൊമിങ്ങ് സംസ്ഥാനമാണ് ഏറ്റവുമൊടുവിൽ ദുരന്തമേഖലയായി പ്രഖ്യാപിച്ചത്. മാർച്ച് 20ന് ന്യൂയോർക്കിനെയാണ് ആദ്യം ദുരന്തബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്. 22 ദിവസത്തിനുശേഷമാണ് വയോമിങ്ങിലും പ്രഖ്യാപനമായത്. യു.എസിലെ വലിയ പ്രദേശമായ അമേരിക്കൻ സമോവയിൽ മാത്രമാണ് ദുരന്ത പ്രഖ്യാപനത്തിന് കീഴിൽ വരാത്തത്.
രണ്ട് ദിവസത്തിനുള്ളിൽ 3350ഓളം പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണത്തിൽ മുന്നിലായിരുന്ന അമേരിക്ക മരണസംഖ്യയിലും ഇറ്റലിയെ മറികടന്നു. ഇതുവരെ 22,115 പേരാണ് അമേരിക്കയിൽ മരിച്ചത്. 5,60,433 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,634 പേർ രോഗത്തെ അതിജീവിച്ചു. 5,05684 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം 2035 പേർ മരിച്ചപ്പോൾ 33,752 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിച്ച് ഒരുദിവസം രണ്ടായിരത്തിലധികം ആളുകൾ മരിക്കുന്ന രാജ്യവും അമേരിക്കയാണ്.