inflation

ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന, ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം മാർച്ചിൽ 5.91 ശതമാനത്തിലേക്ക് താഴ്‌ന്നു. ഫെബ്രുവരിയിൽ ഇത് 6.58 ശതമാനവും ജനുവരിയിൽ 7.59 ശതമാനവുമായിരുന്നു.

നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എന്നാൽ, രണ്ടു ശതമാനം വരെ താഴ്‌ന്നാലും ആറു ശതമാനം വരെ ഉയർന്നാലും ആശങ്കപ്പെടേണ്ടതില്ല എന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, കഴിഞ്ഞമാസം നാണയപ്പെരുപ്പം ആറു ശതമാനത്തിന് താഴെ എത്തിയത് അടുത്ത ധനനയ നിർണയ യോഗങ്ങളിൽ പലിശ കുറയാനുള്ള സാദ്ധ്യത ഉയർത്തും.

മാർച്ച് 27ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ നിന്ന് 4.40 ശതമാനമായി താഴ്‌ത്തിയിരുന്നു. ഭക്ഷ്യ വിലപ്പെരുപ്പം ഫെബ്രുവരിയിലെ 10.81 ശതമാനത്തിൽ നിന്ന് മാർച്ചിൽ 8.76 ശതമാനത്തിലേക്ക് താഴ്‌ന്നത് ഏറെ ആശ്വാസമാണ്. അതേസമയം, ഇന്ധന വിലനിലവാരം 6.36 ശതമാനത്തിൽ നിന്ന് 6.59 ശതമാനത്തിലേക്ക് ഉയർന്നു.