കാസർകോട്: കൊവിഡ് 19 സമൂഹ വ്യാപന സാധ്യത വിലയിരുത്തൽ കാസർകോട് ജില്ലയിലെ ഹോട് സ്പോട്ടിൽ സമൂഹസർവേ. കൊവിഡ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ വാർഡുകളിലാണ്‌ ആദ്യഘട്ട സർവേ. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എം വി രാംദാസ്, സി.എസ്‌. ഒ ഡോ.എ ടി മനോജ് എന്നിവരുടെ മേൽനോട്ടത്തിൽ പരിയാരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരാണ്‌ സർവേ നടത്തുന്നത്. കൊറോണ ലക്ഷണമുള്ളവർ, ലക്ഷണങ്ങൾ ഇല്ലാത്ത പോസിറ്റിവ് കോണ്ടാക്റ്റ് കേസുകൾ തുടങ്ങിയവരെ കണ്ടെത്തി സ്രവ പരിശോധനക്കായി മേഖല തിരിച്ച് കാസർകോട് ജനറൽ ആശുപത്രി, പെരിയ സാമൂഹിക കേന്ദ്രം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നീ സ്ഥാപനങ്ങളിലേക്ക് അയക്കും. 65 വയസ്സിനു മുകളിൽ പ്രായമുളളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരെയും, മേജർ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ളവർ, അമിത രക്തസമ്മർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, കരൾ, വൃക്ക രോഗങ്ങൾ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, മറ്റു മാരക രോഗങ്ങൾ എന്നിവയുള്ളവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും. കൊവിഡ് പോസിറ്റിവ് ആയ വാർഡുകളിലും സമീപ വാർഡുകളിലും പൂർത്തിയാക്കിയ ശേഷം മറ്റു സ്ഥലങ്ങളിലേക്കും സർവേ വ്യാപിപ്പിക്കും. കാഞ്ഞങ്ങാട് ഹെൽത്ത് സൂപ്പർവൈസർ ബി. നന്ദകുമാർ, കാസർകോട് ഹെൽത്ത് സൂപ്പർവൈസർ എ.കെ ഹരിദാസ് എന്നിവർ മേൽനോട്ടം വഹിക്കും. നീലേശ്വരം താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ്, ഡോ.വി. സുരേശൻ, ഡോ.ഡി.ജി. രമേശ് എന്നിവർക്കാണ് ജില്ലയിൽ സർവേയുടെ ചുമതല. കാസർകോട്, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റികളിലും ചെമ്മനാട്, ചെങ്കള ,മുളിയാർ, മധൂർ, കുമ്പള, ബദിയടുക്ക, മൊഗ്രാൽ പുത്തൂർ, ഉദുമ, പള്ളിക്കര, അജാനൂർ, പുല്ലൂർ പെരിയ എന്നീ പഞ്ചായത്തുകളിലുമാണ് ഇപ്പോൾ സർവേ നടത്തുന്നത്.