തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർകോട്ട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചു പേർ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേർക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. 27 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയി. കാസർകോട്ട് 24, എറണാകുളം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഒന്നു വീതവുമാണ് കണക്ക്.
ഇതുവരെ 394 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88,855 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 88332 പേർ വീടുകളിലും 532 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 108 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
17,400 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ ഏതാണ്ട് മൂന്നിരട്ടി പേർ രോഗമുക്തി നേടി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലം തന്നെയാണിത്. ബ്രിട്ടിഷ് എയർവെയ്സിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയിൽനിന്നും തിരുവനന്തപുരത്ത് നിന്നും 268 യാത്രക്കാരുമായി ബ്രിട്ടനിലേക്കു പോയി. രോഗം ഭേദപ്പെട്ട ഏഴ് വിദേശപൗരന്മാരും ഇതിലുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ രോഗം ബാധിച്ച രണ്ടുപേർ ഇന്നു രോഗമുക്തരായി. കേന്ദ്രം പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുകയും നടപ്പാക്കുകയും ചെയ്യും.
സംസ്ഥാനത്തിന് പുറത്തേക്കോ സംസ്ഥാനത്തേക്കോ ആർക്കും സഞ്ചരിക്കാൻ സാധിക്കില്ല. അന്തർജില്ലാ യാത്ര നിരോധനവും തുടരും. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്സ്‌പോട്ടുകളായി കണക്കാക്കിയത്. കൊവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം നോക്കിയാൽ കാസർകോട് 61, കണ്ണൂർ 45, മലപ്പുറം 9 ഈ തരത്തിലാണ് ഉള്ളത്. മൂന്ന് ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ് 9 എണ്ണമുള്ള കോഴിക്കോട് ആണ്. നാലു ജില്ലകളും ചേർത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാന സർക്കാരിന്. ഇതു കേന്ദ്രസർക്കാരിനെ അറിയിക്കും. നാലിടങ്ങളിലും ലോക്ഡൗൺ ഇളവില്ലാതെ തുടരണം.
മേയ് 3 വരെ ലോക്ഡൗൺ കർശനമായി തുടരും. ഇതിൽ കോഴിക്കോട് ഉൾപ്പെടുത്തുന്നിനു മറ്റുപ്രശ്‌നങ്ങളില്ല. കേന്ദ്രം ഹോട്സ്‌പോട്ടായി കണക്കാക്കിയ ചില ജില്ലകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നതിനു കേന്ദ്ര അനുമതി വാങ്ങണം. ഈ ജില്ലകളിൽ തീവ്രരോഗബാധയുള്ള ഹോട്സ്‌പോട്ട് പ്രത്യേകം കണ്ടെത്തും. വില്ലേജുകളുടെ അതിർത്തി അടക്കും. എൻട്രി പോയിന്റും എക്സിറ്റ് പോയിന്റും ഉണ്ടാകും. മറ്റു വഴികൾ അടയ്ക്കും.
അടുത്ത മേഖലയായി കാണുന്നത് 6 കേസുള്ള പത്തനംതിട്ട, 3 കേസുള്ള എറണാകുളം, 5 കേസുള്ള കൊല്ലം എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവുമുണ്ട്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണം കുറവായതിനാലാണ് പ്രത്യേക വിഭാഗമാക്കി ഈ മൂന്നു ജില്ലകളെ കണക്കാക്കുന്നത്. മൂന്ന് ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത ലോക്ഡൗൺ തുടരും. ഹോട്സ്‌പോട്ട് പ്രദേശങ്ങൾ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.
മൂന്നാമത്തെ മേഖലയായി നിർദേശിക്കുന്നത് ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ഉണ്ട്. തിരുവനന്തപുരം ജില്ലയുടെ പോസിറ്റീവായ കേസുകളെടുത്താൽ 2 പേർ മാത്രമാണ് ഉള്ളത്. മൂന്നാമത്തെ ഗണത്തിൽ തിരുവനന്തപുരം വരുന്നതാണ് നല്ലതാണെന്നാണ് അഭിപ്രായം. ഈ മേഖലയിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. അതിർത്തികളെല്ലാം അടഞ്ഞുകിടക്കും. ഇവിടങ്ങളിലുമുള്ള ഹോട്സ്‌പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറന്റ് എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കാം.
പോസിറ്റീവ് കേസുകളില്ലാത്ത കോട്ടയവും ഇടുക്കിയും മറ്റൊരു മേഖലയാണ്. സംസ്ഥാന അതിർത്തിയുണ്ട് എന്നതുകൊണ്ട് ഇടുക്കിയിൽ കൂടുതൽ ജാഗ്രത വേണം. രണ്ടിടത്തും ജില്ല വിട്ടു യാത്ര അനുവദിക്കില്ല. സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കാം. എന്നാൽ മറ്റു നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും. എവിടെ ആയാലും പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.