oman

മസ്‌കറ്റ്: കൊവിഡിന്റെ പേരിൽ തൊഴിലാളികളുടെ ശമ്പളം കമ്പനികൾക്ക് വെറുതെയങ്ങ് കുറയ്‌ക്കാൻ കഴിയില്ലെന്ന് ഒമാൻ. ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികൾ മതിയായ തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അൽ ബക്രി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ സ്ഥാപനത്തിെന്റ പ്രവർത്തനത്തെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനുള്ള തെളിവുകളാണ് ഹാജരാക്കേണ്ടത്. സുപ്രീം കമ്മിറ്റി അനുമതി നൽകിയ ശമ്പളം കുറക്കുന്നതടക്കം നടപടികൾ ഇതിന് ശേഷം മാത്രമേ കൈകൊള്ളാൻ പാടുള്ളൂവെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

തൊഴിലാളികളുമായി ധാരണയിൽ എത്തിയ ശേഷം മാത്രമേ ശമ്പളം കുറക്കാൻ പാടുള്ളൂ. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്പ് വേതനത്തിൽ കുറവ് വരുത്തിയ കമ്പനികളുമായി ചർച്ചകൾ നടന്നുവരുകയാണ്. ഇവർ ഇങ്ങനെ കുറവ് വരുത്തിയ പണം തൊഴിലാളികൾക്ക് തിരികെ നൽകണമെന്നും നിർദേശമുണ്ട്. വേതനം കുറക്കുന്നതടക്കം നടപടികൾ കൈകൊള്ളുന്നതിന് മുമ്പ് സാധ്യമായ എല്ലാ പരിഹാര മാർഗങ്ങളും തേടണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

പ്രതിസന്ധിയിലുള്ള കമ്പനികൾക്ക് തൊഴിലാളികളുമായുള്ള ധാരണ പ്രകാരം ജോലി സമയത്തിലെ കുറവിന് ആനുപാതികമായി ശമ്പളം കുറക്കുന്നതിനും വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അനുമതി നൽകിയിരുന്നു.