phone

തിരുവനന്തപുരം: ലോക്ക് ഡൗണിൽ വീട്ടിൽ അടച്ചിരിക്കേണ്ടിവന്നതിന്റെ സമ്മർദ്ദത്താൽ ദേഷ്യവും ഭയവും സങ്കടവും അലട്ടുന്ന വീട്ടമ്മമാർക്ക് ഒരു വാട്ട്സ് അപ് സന്ദേശത്തിലൂടെ ആശ്വാസമേകാൻ കുടുംബശ്രീയുടെ 'സമ്മർദ്ദപ്പെട്ടി' റെഡി. കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ എറണാകുളം കേന്ദ്രീകരിച്ചാണ് 'സമ്മർദ്ദപ്പെട്ടി'യുടെ പ്രവർത്തനം.

ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും കുടുംബ പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണ് ലക്ഷ്യം. അനാവശ്യമായി നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ഏത് വികാരവിചാരങ്ങളെയും പറ്റി 8594034255 എന്ന വാട്ട്സ് അപ് നമ്പറിൽ അറിയിക്കാം. പല കാരണങ്ങളാൽ അസ്വസ്ഥമാക്കുന്ന എന്ത് പ്രശ്നങ്ങളെയുംപറ്റി വാട്ട്സ് ആപ്പ് ചെയ്യാം.

ശബ്ദ സന്ദേശങ്ങളോ, എഴുത്തോ, ഫോട്ടോയോ , വീഡിയോയോ ഇതിൽ അയക്കാം. വീടുകളിലിരിക്കുന്ന സ്ത്രീകൾക്കും അവർ നേരിടുന്ന പ്രശ്നങ്ങൾ കുടുംബശ്രീ ഹെൽപ് ലൈൻ നമ്പറിൽ പങ്കുവയ്ക്കാം. അതു വഴി സമ്മർദ്ദങ്ങൾ കുറച്ച് മനസിന് ആശ്വാസം തേടാം. മറ്റാരോടും പറയാൻ കഴിയാത്ത വിഷയങ്ങൾ കേൾക്കുവാനും മനസ്സിലാക്കുവാനും ഇതേനമ്പറിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്.

വിളിക്കുന്നയാളെ മുഴുവനായി കേൾക്കുമെങ്കിലും അനുമതിയില്ലാതെ, കൗൺസിലർ വിഷയങ്ങളിൽ ഇടപെടില്ല. ഓരോ വ്യക്തിയുടെയും സ്വകാര്യതയെ മാനിച്ചു കൊണ്ട് പൂർണമായും രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുകയും ചെയ്യും. കൗൺസിലർ ആയുള്ള സംസാരം മുഖേന മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ ചില വഴികൾ ലഭിക്കുകയും ചെയ്യും. നേരിട്ട് പിന്തുണ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറിൽ വിളിക്കാവുന്നതുമാണ്. സമ്മർദ്ദപ്പെട്ടി പ്രവർത്തനം തുടങ്ങിയശേഷം നിത്യേന നിരവധി കോളുകളും സന്ദേശങ്ങളും എത്തുന്നുണ്ട്.. ലോക്ക് ഡൗണിൽ ജോലിക്ക് പോകാൻ കഴിയാത്തതിന്റെ പ്രശ്നങ്ങളും ജോലി നഷ്ടപ്പെടുമോയെന്ന ടെൻഷനുമാണ് കോളുകളിലും സന്ദേശങ്ങളിലും പലരും പങ്കുവയ്ക്കുന്നതെന്ന് സമ്മർദ്ദപ്പെട്ടിയുടെ പ്രവർത്തകർ വെളിപ്പെടുത്തി.