ന്യൂഡൽഹി: കൊവിഡ് 19 രോഗം ലോകമാകെ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അയൽരാജ്യങ്ങളിലേക്ക് മരുന്നുകളും മെഡിക്കൽ സംഘങ്ങളെയും അയക്കുമ്പോൾ പാകിസ്ഥാൻ കയറ്റുമതി ചെയ്യുന്നത് തീവ്രവാദമാണെന്ന് ഇന്ത്യൻ കരസേനാ മേധാവി എം.എം നരവാനെ. ലോകരാജ്യങ്ങളും ഇന്ത്യയും കൊവിഡ് വൈറസ് മഹാമാരിക്കെതിരെ പോരാടുമ്പോൾ പാകിസ്ഥാൻ അവരുടെ അയൽരാജ്യമായ ഇന്ത്യയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായി പാകിസ്താൻ നടത്തിയ വെടിനിർത്തൽ ലംഘനത്തെ ചൂണ്ടിക്കാട്ടി അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും നിരവധി തവണ വെടിനിർത്തൽ കരാർ ലംഘനമുണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി.
'ഈ ഘട്ടത്തിൽ, നമ്മുടെ അയൽക്കാർ പ്രശ്‌നമുണ്ടാക്കുന്നത് തുടരുന്നു എന്നത് നിർഭാഗ്യകരമാണ്. ഇന്ത്യ സ്വന്തം പൗരന്മാരെ മാത്രമല്ല, മരുന്നുകൾ കയറ്റുമതി ചെയ്തും മെഡിക്കൽ ടീമുകളെ അയച്ചും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെയും സഹായിക്കുകയാണ്. എന്നാൽ പാകിസ്താൻ തീവ്രവാദം കയറ്റുമതി ചെയ്യുക മാത്രമാണ് ചെയ്യുന്നത്'-അദ്ദേഹം പറയുന്നു.
ഏപ്രിൽ അഞ്ചിന് ജമ്മു കാശ്മീരിലെ ഖേരൻ സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്കും ജീവൻ നഷ്ടപ്പെടുകയുണ്ടായി. ഇതിനുള്ള പ്രതികരണം എന്നോണം ബൊഫോഴ്‌സ് ഗണ്ണുകൾ ഉപയോഗിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ ആയുധശേഖരവും ലോഞ്ച് പാഡും തകർത്തിരുന്നു. ഇരുന്നൂറിലധികം വരുന്ന പാകിസ്ഥാനി ഭീകരർ ഇന്ത്യൻ അതിർത്തികളിൽ ലോഞ്ച് പാഡുകളും പടക്കോപ്പുകളുമായി തമ്പടിക്കുന്നുവെന്ന വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു.