cbse

ന്യൂഡൽഹി: കൊവി‍ഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാതലത്തിൽ പ്രവേശനത്തിലും ഫീസിലും പുതിയ തീരുമാനവുമായി കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ. അടുത്ത അധ്യായന വർഷം സം‌ഘടനയുടെ കീഴിലെ സ്കൂളുകളിൽ ഫീസ് വർധനയുണ്ടാകില്ല. പുതിയ പ്രവേശനത്തിന് ഡൊണേഷനോ അനുബന്ധ ഫീസുകളോ നൽകേണ്ടതില്ലെന്നും പ്രസിഡന്‍റ് അ‍ഡ്വ. ടി. പി. ഇബ്രാംഹിംഖാൻ അറിയിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് തൽക്കാലം പിരിക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗ്രാമീണമേഖലയിലടക്കം പല സ്കൂളുകളും ഈ തുകയെ ആശ്രയിച്ചാണ് അറ്റകുറ്റപ്പണിയടക്കം നടത്തുന്നത്. ഈ സാചര്യത്തിൽ ശേഷിക്കുന്ന ഫീസ് വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുമുണ്ട്.

കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷനിൽ അംഗങ്ങളായ 1488 സ്കൂളികളിൽ ഈ തീരുമാനം ബാധകമായിരിക്കും. കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് മാത്രമേ ഇത്തവണയും കുട്ടികളിൽ നിന്ന് ഈടാക്കാവൂ. ഗ്രാമീണ മേഖലകളിലടക്കം മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ സ്കൂൾ മാനേജ്മെന്‍റുകൾക്ക് ഫീസ് വീണ്ടും കുറയ്ക്കാം. പുതിയ യൂണിഫോം വേണമെന്ന് കുട്ടികളെ നിർബന്ധിക്കാൻ പാടില്ല. പുതിയ പാഠപുസ്തകങ്ങൾ വാങ്ങണമെന്ന് നിർബന്ധമില്ല.