covid-19

ന്യൂഡൽഹി: ഹോട്ട്സ്‌പോട്ടുകളിലെ സാമ്പിൾ പരിശോധന സംബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഹോട്ട്സ്‌പോട്ടുകളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗ്ഗ നിർദ്ദേശം. രാജ്യത്ത് 170 ഹോട്ട്സ്‌പോട്ടുകളാണുള്ളത്ചുമ, പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. പരിശോധനാ ഫലം പോസിറ്റീവ് ആയാൽ എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം.

ഏഴ് ദിവസത്തിനുശേഷം റാപ്പിഡ് ആന്റിബോഡി പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന ഫലത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരെ വീണ്ടും ഏഴ് ദിവസത്തെ നിരീക്ഷണത്തിൽ പാർപ്പിക്കണം. ഈ കാലയളവിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റണം. പരിശോധനയിൽ ഫലം നെഗറ്റീവ് ആയവരെയും ഏഴ് ദിവസത്തെ നിരീക്ഷണത്തിൽ പാർപ്പിക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.

ഹോട്ട്സ്‌പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ കൊവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വിദേശത്തു നിന്നും എത്തിയവരെയും പരിശോധനയ്ക്ക് വിധേയമാക്കണം.രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആരോഗ്യ പ്രവർത്തകർ, ശ്വാസന സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നവർ എന്നിവരും പരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരുമായി ഇടപഴകിയവരുടെ സ്രവങ്ങൾ അഞ്ചാം ദിവസവും, പതിനാലാം ദിവസവും പരിശോധിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.