china

ന്യൂഡൽഹി: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് ഇനി മുതൽ രാജ്യത്ത് നിക്ഷേപം നടത്തണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി നിർബന്ധം. രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളെ വിദേശ നിക്ഷേപങ്ങളിലൂടെ മറ്റ് രാജ്യങ്ങൾ പിടിച്ചടക്കുന്നതിന് തടയിടുന്നതിനു വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ കൈകൊണ്ട ഈ തീരുമാനത്തിലൂടെ ഇന്ത്യൻ കമ്പനികൾ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് തടയിടാനാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്.

കൊവിഡ് കാലത്തുപോലും ഇന്ത്യൻ ബാങ്കുകളുടെ ഉൾപ്പെടെയുള്ള ഓഹരികൾ വാങ്ങാൻ ചൈനീസ് കമ്പനികൾ നീക്കം നടത്തുന്നതും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. രോഗം മൂലം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ഈ അവസരം മുതലെടുക്കാനാണ് ചൈന ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പല കമ്പനികളുടെയും ഓഹരികൾക്ക് ഇടിവ് സംഭവിക്കുമ്പോൾ അത്തരം കമ്പനികളെല്ലാം പിടിച്ചടക്കി സ്വന്തം പള്ള വീർപ്പിക്കുന്ന കുതന്ത്രമാണ് ചൈന ഇപ്പോൾ പയറ്റുന്നത്. പല രാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലകളെയും സാങ്കേതിക വിദ്യയേയും ചൈന വിഴുങ്ങുന്നത് തടയണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

എച്ച്.ഡി.എഫ് സി ബാങ്കിലുള്ള ചൈനയുടെ നിക്ഷേപം അടുത്തിടെ കാര്യമായി വർദ്ധിച്ചതോടെയാണ് ഇന്ത്യയും പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞത്. മാത്രമല്ല മാർച്ച് അവസാനത്തോടെ ഇന്ത്യയിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ചൈന നടത്തിയതായും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇതോടെ ചൈനയ്‌ക്ക്‌ ഇന്ത്യയിലുള്ള നിക്ഷേപങ്ങൾക്ക് തടയിടാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

ചൈനീസ് നേരിട്ടുള്ള നിക്ഷേപത്തിന് തടയിടുന്നത് വഴിയും, വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുമതി നിർബന്ധമാക്കിയത് വഴിയും രാജ്യത്തിന്റെ വിദേശ നയത്തിൽ വൻ പൊളിച്ചെഴുത്താണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമാർ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി നേരിട്ട് അതിർത്തി പങ്കിടുന്നത്.