lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട ലോക്ക്ഡൗൺ കാലയളവിലെ നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവശ്യ യാത്രകൾക്ക് മാത്രമേ ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേയ്ക്ക് അനുമതി നൽകൂ. മറ്റുള്ളവർക്ക് ജില്ലയ്ക്കുള്ളിൽ മാത്രമേ യാത്ര അനുവദിക്കൂ. വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വാഹനങ്ങൾ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേർ ഒരു കാറിൽ പോകാം. അവശ്യ യാത്രകൾക്കാണ്ഈ വാഹനങ്ങൾക്ക് അനുവാദം നൽകുക.

സെൽഫ് ഡിക്ലറേഷൻ ഉണ്ടാകുന്നതാണ് നല്ലത്. എന്നാൽ നിർബന്ധമാക്കുന്നില്ലെന്നും ബെഹ്റ അറിയിച്ചു. അതേസമയം സംസ്ഥാനാന്തര യാത്രയിൽ സെൽഫ് ഡിക്ലറേഷൻ നിർബന്ധമാണ്. ഓഫീസുകളിൽ പോകുന്നവർക്ക് ഓഫീസിലെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഓഫീസുകളും പൂർണമായും തുറക്കാൻ അനുവദിച്ചിട്ടില്ല. അവശ്യ സർവീസുകൾ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാനാണ് അനുമതി.