kaumudy-news-headlines

1. സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി എ.കെ ബാലന്‍. സ്പ്രിംഗ്ലര്‍ ഇടപാടിന് നിയമവകുപ്പിന്റെ അനുമതി ആവശ്യം ഇല്ല. സ്പ്രിംഗ്ലറിന് കരാര്‍ നല്‍കിയതില്‍ തെറ്റില്ല. കമ്പനി പ്രവര്‍ത്തനത്തിന് പ്രാപ്തമാണോ എന്നതാണ് പ്രധാനം. വെറുതേ കിട്ടുന്നത് സ്വീകരിക്കുന്നതിന് എന്താണ് തെറ്റ്. ഐ.ടി വകുപ്പിന്റെ തീരുമാനത്തോട് സര്‍ക്കാരിന് വിയോജിപ്പില്ല. നിയമവകുപ്പ് എല്ലാ ഫയലും പരിശോധിക്കേണ്ട ആവശ്യം ഇല്ല. ഇടപാടില്‍ ഐ.ടി വകുപ്പിന് മാത്രം തീരുമാനം എടുക്കാം. ഡാറ്റയുടെ പരിപ്പൂര്‍ണ്ണ സുരക്ഷ ഐ.ടി വകുപ്പ് ഉറപ്പാക്കി. സ്പ്രിംഗ്ലര്‍ കരാറില്‍ നാളെ പ്രശ്നം വന്നാല്‍ അതിന് ഉത്തരവാദിത്തം ഐ.ടി വകുപ്പിന് മാത്രം ആയിരിക്കും എന്നും മന്ത്രി വ്യക്തമാക്കി. സ്പ്രിംഗ്ലര്‍ കരാറിന്റെ പേരില്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തിന് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ഭയമാണ് പ്രതിപക്ഷത്തിന്റേത്. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ റേറ്റിംഗ് തകര്‍ക്കാന്‍ ആണ് നീക്കം എന്നും മന്ത്രി ആരോപിച്ചു.


2. കൊവിഡ് ബാധയുടെ ആശങ്ക കാരണം കഴിഞ്ഞ ഒരു മാസമായി നിശ്ചലമായ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ വീണ്ടും ആരംഭിക്കും. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞ് കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാവും കേസുകള്‍ പരിഗണിക്കുന്നത്. കോടതിയില്‍ എത്തുന്ന കക്ഷികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഗ്രീന്‍, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ആണ് ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുക. സുപ്രീം കോടതിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും മാര്‍ഗരേഖകള്‍ അനുസരിച്ചാണ് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് ഇരിക്കുന്നതെന്നും ഹൈക്കോടതി സര്‍ക്കുലറിലൂടെ അറിയിച്ചു. പ്രവര്‍ത്തനം ആരംഭിക്കുന്ന കോടതികളില്‍ 33 ശതമാനം ജീവനക്കാര്‍ ഹാജരാകണം. കോടതികളില്‍ വെക്കേഷന്‍ സമയം ആയതുകൊണ്ട് തന്നെ അടഞ്ഞ് കിടന്ന സമയങ്ങളിലെ കെട്ടി കിടക്കുന്ന ജോലികള്‍ ചെയ്ത് തീര്‍ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
3. അതേസമയം, സംസ്ഥാനത്ത് നാല് റെഡ് സോണ്‍ ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ ജില്ലാ ഭരണകൂടങ്ങളും വകുപ്പുകളും നടപടി ആരംഭിച്ചു. കൊവിഡ് കേസുകള്‍ ഇല്ലാത്ത കോട്ടയത്തും, ഇടുക്കിയിലും നാളെ മുതല്‍ കാര്യമായ ഇളവുകള്‍ ലഭിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. ജില്ലകള്‍ക്കുള്ളില്‍ പരിമിതമായി യാത്ര ചെയ്യാം. കാറിലും ഓട്ടോയിലും ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ ആവും. ഹോട്ടലുകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. തുണിക്കടകളും, ജ്വലറികളും തുറക്കും.
4. ഓറഞ്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനിറുത്തി കൊണ്ട് ഭാഗിക ഇളവുകള്‍ നല്‍കും. ഓറഞ്ച് എയില്‍ പെട്ട പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് ബി ജില്ലകളെക്കാള്‍ കടുത്ത നിയന്ത്രണം തുടരും. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണ്‍ ജില്ലകളില്‍ മെയ് മൂന്ന് വരെ ഇപ്പോഴുള്ളത് പോലെ അതിശക്തമായ നിരീക്ഷണവും, നിയന്ത്രണവും തുടരും. മാസ്‌കിന്റെ ഉപയോഗം, സാമൂഹിക അകലം, സാനിറ്റൈസേഷന്‍ എന്നിവ എല്ലാം തുടരും.
5. കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനവും ആയി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളില്‍ എത്തിക്കാന്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കണം എന്ന ആവശ്യത്തോട് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആദ്യം ആയാണ് കൊവിഡ് വന്ന ശേഷം മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് ഉണ്ടെന്നും എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് മടങ്ങാനാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞ മുഖ്യമന്ത്രി ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ആണ് കേരളത്തിലും ഉള്ളതെന്നും ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായി എത്തിയ ലോക്ക് ഡൗണില്‍ ജോലിയില്ലാതെ വരുമാനം മുട്ടിയ ഇവര്‍ കൊവിഡ് വ്യാപനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ആകെ ആശങ്കയിലാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍ കൈയ്യെടുത്ത് സാമൂഹിക അടുക്കള വഴി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
6. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാലും ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉടന്‍ പുനര്‍ ആരംഭിക്കില്ലെന്ന് സൂചന. പൊതുഗതാഗത സംവിധാനം മെയ് 15 മുതല്‍ ആരംഭിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടു. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനം എടുത്തത്. 40 ദിവസം നീണ്ട അടച്ചിടല്‍ മെയ് മൂന്നിന് അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പു ആരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയര്‍ന്നത്. വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വരുന്നത് വരെ ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
7. വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചിട്ട് ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി. ജൂണ്‍ 1 തൊട്ടുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെയും ബുക്കിങ് എയര്‍ ഇന്ത്യ ആരംഭിച്ചിരുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ജൂണ്‍ 1 ന് ശേഷം നാട്ടലേക്ക് വരാമെന്ന പ്രതീക്ഷയില്‍ ആയിലായിരുന്നു പ്രാവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍. എന്നാല്‍ പുതിയ തീരുമാനത്തോടെ ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ടിക്കറ്റ് ബുക്കിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കാത്തിരക്കേണ്ട അവസ്ഥയിലാണ് വിമാന കമ്പനികള്‍