food

മലയിൻകീഴ്: കൊവിഡ് കാലത്ത് കേരള ജനതയുടെ ക്ഷമ ഏറ്റവും കൂടുതൽ പരീക്ഷിച്ചവർ ഒരുപക്ഷേ അന്യ സംസ്ഥാന തൊഴിലാളികളായിരിക്കും. സംസ്ഥാനം മുഴുവൻ വീട്ടിലിരിക്കുമ്പോൾ കൂട്ടത്തോടെ ഇവർ നാട്ടിൽപോകണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയതും, നോൺ വെജ് ഇല്ലാത്തതിനാൽ ഭക്ഷണ പൊതി കളഞ്ഞതുമൊക്കെ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ഒരാഴ്ചയായി പട്ടിണിയാണെന്ന വ്യാജ സന്ദേശത്തിലൂടെ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ് വിളവൂർക്കൽ കുരുശുമുട്ടം വാർഡിലെ പള്ളിമുക്ക് സുകൃതം ലൈനിൽ താമസിക്കുന്ന 15 കെട്ടിട നിർമാണ തൊഴിലാളികൾ.

കൊവിഡിനെ തുരത്താൻ അധികൃതർ നെട്ടോട്ടമോടുന്നതിനിടയിലാണ് കളക്ടറുടെ ഓഫീസിലേക്ക് ഒരാഴ്ചയായി പട്ടിണിയാണെന്നും പറഞ്ഞുള്ള പരാതി എത്തിയത്. പരിശോധനയ്ക്ക് എത്തിയ അധികൃതർ അക്ഷരാർത്ഥത്തിൽ ഞെട്ടി. ചോറും ചിക്കൻ കറിയും മുട്ടയും കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെയാണ് അവർക്ക് കാണാൻ കഴിഞ്ഞത്. ക്യാംപിൽ നാല് ഗ്യാസ് കുറ്റിയും മൂന്ന് അടുപ്പും ഉണ്ട്. 40 കിലോ അരി, ഒരാഴ്ചത്തേക്കുള്ള പച്ചക്കറി, മുട്ട, ഗോതമ്പ് മാവ് എന്നിവ കണ്ടെത്തി. താക്കീത് ചെയ്തിട്ടാണ് അധികൃതർ മടങ്ങിയത്.