lock-down-

തിരുവനന്തപുരം: റെഡ് സോണും ഹോട്ട് സ്പോട്ടുകളുമൊഴികെ ഏഴ് ജില്ലകളിൽ നീണ്ട കാലത്തെ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ജന ജീവിതം സാധാരണനിലയിലേക്ക് മടങ്ങിതുടങ്ങി. ഗ്രീൻ സോണുകളായ ഇടുക്കി, കോട്ടയംജില്ലകളിലും ഓറഞ്ച് ബിയിൽപ്പെട്ട തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട് , തൃശൂർ ജില്ലകളിലാണ് ഹോട്ട് സ്പോട്ടുകളായ ചില പ്രദേശങ്ങളിലൊഴികെ നിയന്ത്രണങ്ങൾക്ക് ഇന്ന് മുതൽ അയവ് വന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ഇളവുകളുടെ പരിധിയിൽപ്പെടുന്ന മേഖലകളിൽ മനുഷ്യജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് പലയിടത്തും രാവിലെ കാണാനാകുന്നത്. വാഹന ഗതാഗതത്തിന് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സ‌ർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇളവുകൾ പഴുതാക്കി ജനം പലസ്ഥലത്തും രാവിലെ തന്നെ വാഹനങ്ങളുമായി കൂട്ടത്തോടെ റോഡിലിറങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇത് തിരക്ക് വർദ്ധിക്കാനും സാമൂഹ്യ അകലം ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികളെ തകിടം മറിയ്ക്കാനും ഇടയാക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ച ജില്ലകളിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗരേഖയിലെ വിലക്കുകൾ ലംഘിച്ച് ഹോട്ടലുകളും ബാർബർഷോപ്പുകളും പ്രവർത്തിക്കാൻ അനുമതി നൽകിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതോടെ ഇത്തരം ഇളവുകളുടെ കാര്യത്തിൽ അവ്യക്തതയും നിലവിലുണ്ട്. ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ കേന്ദ്രത്തിന്റെ നോട്ടീസ് ചർച്ചയാകും. അതുപോലെ ഗ്രീൻ സോണുകളിലെ നിയന്ത്രണങ്ങളിലെ ഇളവിന്റെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഗ്രീൻ സോണിൽപ്പെട്ട കോട്ടയത്തും ഇടുക്കിയിലും ഇന്ന് മുതൽ ഇളവെന്നാണ് പൊലീസിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്. പക്ഷേ ഇളവുകൾ നാളെ മുതൽ മാത്രമെന്നാണ് രണ്ട് ജില്ലകളിലെയും കളക്ടർമാർ അറിയിച്ചത്. ഇന്നലെ വൈകുന്നേരം പൊലീസ് മേധാവി ഇറക്കിയ വാർത്താക്കുറിപ്പിൽ ഗ്രീൻ സോണിൽപ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളിലും , ഓറഞ്ച് ബിയിൽപ്പെട്ട 5 ജില്ലകളിലും ഇളവുകൾ അനുവദിച്ചതായിട്ടായിരുന്നു അറിയിച്ചിരുന്നത്. ഡി.ജി.പിയുടെ വാർത്താക്കുറിപ്പിന് പിന്നാലെ ഇന്ന് ശുചീകരണം മാത്രമാണെന്നും ഇളവുകൾ നാളെ മുതലെന്നും കളക്ടർമാരുടെ അറിയിപ്പെത്തിയതാണ് ഇവിടങ്ങളിൽ ആശയക്കുഴപ്പത്തിന് കാരണമായത്.

ഓട്ടോ- ടാക്സി സർവ്വീസുകളുടെ കാര്യത്തിലും വ്യക്തതയില്ല. എന്തായാലും നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ ഏഴ് ജില്ലകളിലെയും പ്രധാന നഗരങ്ങളിലുൾപ്പെടെ ജന സഞ്ചാരം വർദ്ധിച്ചിട്ടുണ്ട്. തുണിക്കടകളും ജുവലറികൾ ഉൾപ്പെടെയുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറന്ന് വൃത്തിയാക്കാനും അണുനശീകരണത്തിനുമുള്ള ജോലികൾ ആരംഭിച്ചു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നലെതന്നെ പല സ്ഥലങ്ങളിലും അടഞ്ഞുകിടന്ന കടകളുടെ ഷട്ടറുകളും ചുവരുകളും മറ്റും കഴുകി വൃത്തിയാക്കിയിരുന്നു.സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. ലോക്ക് ഡൗണിൽ അടഞ്ഞശേഷം ഇന്ന് തുറന്ന ബേക്കറികൾ ഉൾപ്പെടെയുള്ള പലകടകളിലും പഴയ സാധനങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. വാഹന ഗതാഗതത്തിനുള്ള നിയന്ത്രണം തുടരുന്നതിനാൽ മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ എത്താത്തത് കടകളുടെ പ്രവർത്തനത്തെ വരും ദിവസങ്ങളിലും ബാധിക്കും.പലചരക്ക് സാധനങ്ങൾ , വീട്ടുപകരണങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലും പല സാധനങ്ങൾക്കും ക്ഷാമമുണ്ട്.

നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ കാർഷികമേഖലയിലും നിർമ്മാണ മേഖലയിലും ആളുകൾ ജോലിക്ക് ഇറങ്ങിയിട്ടുണ്ട്. ഇടുക്കിയിലെ തോട്ടം മേഖലയിൽ ജില്ലയിൽ നിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ച് സാമൂഹ്യ അകലം പാലിച്ച് കൊളുന്ത് നുള്ളൽ ആരംഭിച്ചു. വിളവെടുപ്പും, വിളവിറക്കലും ജലസേചനവുമുൾപ്പെടെ ഗ്രാമീഷ കാർഷിക മേഖലകളും സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങി.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ ഇവിടം ലക്ഷ്യമാക്കി കൊവിഡ് ഭീതി തുടരുന്ന തമിഴ്നാട്ടിൽ നിന്നും മറ്റും കൂടുതൽ പേരെത്താൻ സാദ്ധ്യതയുള്ളതിനാൽ അതി‌ർത്തികളും ഊടുവഴികളിലും ജാഗ്രത പുലർത്താൻ പൊലീസിനും ആരോഗ്യ വകുപ്പിനും നിർദേശമുണ്ട്. കൊവിഡ് കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്ത തേനിയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇടുക്കിയിലേക്ക് എത്തിയ ഏതാനുംപേരെ നെടുങ്കണ്ടം സ്കൂളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പത്തനംതിട്ട , എറണാകുളം, കൊല്ലം ജില്ലകളിൽ 24 മുതൽ നിയന്ത്രണങ്ങൾക്ക് അയവ് വരുന്നതോടെ ദക്ഷിണ, മദ്ധ്യ കേരളത്തിലെ ജനജീവിതം ഏതാണ്ട് സാധാരണനിലയിലേക്ക് എത്തും. എന്നാൽ കൊവിഡ് ഭീതി തുടരുന്ന മലബാർ മേഖലയിൽ മലപ്പുറം മുതൽ കാസർകോട് വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും..