ന്യൂഡൽഹി: കൊവിഡ് മൂലമുള്ള ലോക്ക്ഡൗണിന്റെ കാലത്ത് കൈവശമുള്ള അധിക ധാന്യം ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസർ നിർമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിയം മന്ത്രാലയമാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. ഹാൻഡ് സാനിറ്റൈസർ നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ എഥനോൾ നിർമിക്കുന്നതിനുവേണ്ടിയാണ് ഫുഡ് കോപ്പറേഷൻ ഒഫ് ഇന്ത്യ(എഫ്.സി.ഐ) ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അധികധാന്യം ഉപയോഗിക്കുക. പെട്രോളിൽ ചേർക്കുന്നതിനായും എഥനോൾ ഉപയോഗിക്കും.
പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ ബയോഫ്യൂവൽ കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണു തീരുമാനം കൈക്കൊണ്ടതെന്ന് ബയോഫ്യൂവൽ സംബന്ധിച്ച ദേശീയനയം ചൂണ്ടിക്കാട്ടി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിരവധി പേർ പട്ടിണിയിലായിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്ര സർക്കാരിനെ വിവാദത്തിലേക്ക് നയിക്കാനാണ് സാദ്ധ്യത.
കേന്ദ്രത്തിന്റെ കൈവശം ധാന്യശേഖരം ഉണ്ടായിരിക്കെ രാജ്യത്തെ ദരിദ്ര വിഭാഗങ്ങൾ പട്ടിണി കിടക്കുന്നത് സംബന്ധിച്ച് അടുത്തിടെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ലോക്ക്ഡൗൺ ആരംഭിക്കുന്ന കാലത്ത് രാജ്യത്തെ 8000 ലക്ഷം ദരിദ്ര ജനതയ്ക്ക് മൂന്ന് മാസത്തേക്ക് ഭക്ഷണത്തിനുള്ള വക പൊതുവിതരണ സംവിധാനങ്ങൾ വഴി നൽകുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഉള്ള ജനങ്ങൾക്ക് കൈയിൽ റേഷൻ കാർഡുകൾ ഇല്ലാത്ത അവസ്ഥയായതിനാൽ ഇവർക്ക് ഭക്ഷണധാന്യം ലഭിക്കില്ല.