lock-down

കോട്ടയം: ലോക്ക്ഡൗൺ ഇളവുകൾക്കെതിരെ കേന്ദ്രസർ‌ക്കാരിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയിലും കോട്ടയത്തും നിയന്ത്രണം തുടരുമെന്ന് ജില്ലാഭരണകൂടം. നേരത്തെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തിയതായി ഇരു ജില്ലാ ഭരണകൂടങ്ങളും അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി ഉണ്ടാകുമെന്ന് കോട്ടയം ജില്ലാ ഭരണകൂടം അറിയിച്ചു.

കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീൻ സോണിൽപ്പെടുന്ന കോട്ടയം ജില്ലയിൽ ഏപ്രിൽ 21ന് നിലവിൽ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളിലാണ് മാറ്റം വരുത്തിയത്. പൊലീസ് പരിശോധന മുൻ ദിവസങ്ങളിലേത് പോലെ തുടരും. ഓട്ടോ ടാക്സി സർവീസുകൾ പാടില്ല. വ്യാപ‌ാര സ്ഥാപനങ്ങൾ തുറക്കാനും നിയന്ത്രണമുണ്ട്.

അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കോട്ടയം ജില്ലാ ഭരണകൂടം അറിയിച്ചു. മുൻ ദിവസങ്ങളിലേതുപോലെ പൊലീസ് പരിശോധന തുടരും. വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പർ, ഇരട്ട നമ്പർ ക്രമീകരണം ഉണ്ടാകില്ല. എന്നാൽ വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

ഓട്ടോ, ടാക്‌സി സർവീസുകൾ പാടില്ല. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പാഴ്‌സൽ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ. സർക്കാർ‌ സ്ഥാപനങ്ങൾ 33 ശതമാനം ജീവനക്കാരുടെ ഹാജർ ഉറപ്പാക്കി പ്രവർത്തിക്കണം. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാർബർ ഷോപ്പുകൾ പ്രവർത്തിക്കാൻ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജുവലറികളും തുറക്കുന്നതിന് നിരോധനം തുടരും.

ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകൾക്കും അംഗീകൃത സ്വകാര്യ ബാങ്കുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. റോഡ് നിർമാണം, ജലസേചനം, കെട്ടിട നിർമാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കും. വരും ദിവസങ്ങളിലെ ലോക് ഡൗൺ ഇളവുകൾ സംബന്ധിച്ച് സർക്കാർ നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.

ഇടുക്കിയിലെ ഇളവുകളിൽ മാറ്റം വന്നിട്ടുണ്ട്. ഓട്ടോ ടാക്സി സർവീസുകൾ പാടില്ല. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രേ അനുവദിക്കൂ. തുണിക്കട, സ്വർണക്കട, ഷോപ്പിംഗ് മാളുകൾ തുറക്കാൻ പാടില്ല. കടകളുടെ പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ എന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.