woman

കേപ്പ്ടൗണ്‍: ലോക്ക്ഡൗണ്‍ അവഗണിച്ച് കാമുകിയെ കാറിന്റെ ഡിക്കിയിലാക്കി കടത്താന്‍ കാമുകനും ഡിക്കിയില്‍ ഒളിച്ചിരുന്ന യുവതിയും പൊലീസ് പിടിയിൽ. ദക്ഷിണാഫ്രിക്കയിലെ ഗുവാട്ടെങ് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഗുവാട്ടെങ്ങില്‍ നിന്നും പുമലാംഗ പ്രവിശ്യയിലേക്കാണ് യുവാവ് കാമുകിയെ ആരുമറിയാതെ കടത്തികൊണ്ടുപോകാൻ ശ്രമിച്ചത്.എന്നാല്‍ യാത്രയ്ക്കിടെ സാധാരണ പരിശോധനയ്ക്കായി പൊലീസ് കാര്‍ കൈ കാണിച്ച് നിര്‍ത്തിച്ചു.

തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ യാത്രക്കാരന് ലോക്ക്ഡൗണില്‍ സഞ്ചരിക്കാനുള്ള അനുമതിപത്രമില്ലെന്ന് ബോദ്ധ്യപ്പെട്ടത്. പരിശോധനയ്‌ക്കിടയിൽ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് സംഘം കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന യുവതിയെ കണ്ടെത്തിയത്. തുടർന്ന്രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടേതിന് സമാനമായിമാര്‍ച്ച് 24 മുതലാണ് ദക്ഷിണാഫ്രിക്കയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യം മൂന്നാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഏപ്രില്‍ അവസാനം വരെ ഇത് നീട്ടുകയായിരുന്നു. അത്യാവശ്യ യാത്രകള്‍ മാത്രമേ ഇക്കാലയളവില്‍ സർക്കാർ അനുവദിക്കുകയുള്ളൂ. ഇതുവരെ മൂവായിരത്തിലേറെ പേര്‍ക്കാണ് ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.