ഹൈദരാബാദ്: ലോക്ക് ഡൗണിനിടെ മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ ഹൃദ്‌രോഗിയായ യുവാവ് പൊലീസിന്റെ അടിയേറ്റ് കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ രാവിലെ ഗൂണ്ടൂർ ജില്ലയിലെ സട്ടനപ്പള്ളി ടൗണിലാണ് സംഭവം.സട്ടനപ്പള്ളി സ്വദേശി മുഹമ്മദ് ഗൗസാ (28)ണ് മരിച്ചത്. മുഹമ്മദ് മരുന്ന് വാങ്ങാനായി അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് പോകുമ്പോൾ പൊലീസ് ലാത്തികൊണ്ട് പുറകിൽ മർദ്ദിക്കുകയായിരുന്നു. കുഴഞ്ഞുവീണ യുവാവിനെ പൊലീസുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെതുടർന്ന് സട്ടനപ്പള്ളി എസ്.ഐ രമേഷ് ബാബുവിനെ സസ്പെൻഡ് ചെയ്തു. യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറോളം പേർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.ഏറെ പണിപ്പെട്ടാണ് ഇവരെ പൊലീസ് പിരിച്ചുവിട്ടത്.അതേസമയം യുവാവിനെ മർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.