covid-death

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,000 പിന്നിട്ടു. 24 ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 42,000ത്തിൽ കൂടുതലാളുകളാണ് മരിച്ചത്. യു.എസിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തിനടുത്തെത്തി. 72,368 പേർ സുഖം പ്രാപിച്ചു.

സ്ഥിതി അതീവഗുരുതരമായിരുന്നിട്ടു പോലും അമേരിക്കയിൽ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. ന്യൂയോർക്ക്, വാഷിംഗ്ടൺ, ഡെൻവർ, മെരിലാൻഡ്, ടെക്സാസ്, മിഷിഗൺ എന്നിവിടങ്ങളിലായി ആയിരങ്ങളാണ് പ്രതിഷേധിച്ചത്. വാഷിംഗ്ടണ്ണിലെ ഒളിംപ്യയിൽ മാത്രം 2500 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ആയിരങ്ങൾ തെരുവിലിറങ്ങിയത് ആരോഗ്യപ്രവർത്തകർക്ക് തലവേദനയായിരിക്കുകയാണ്.


അതേസമയം, ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടു. 180000 ലക്ഷം പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരുമെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ഇറ്റലിയിൽ ചില കടകള്‍ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. സ്‌പെയിനിൽ മരണസംഖ്യ 20,000കടന്നു. 399 പേരാണ് തിങ്കളാഴ്ച രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഫ്രാൻസിൽ 20,265 പേരും, ബ്രിട്ടണിൽ 16,509പേരുമാണ് മരിച്ചത്.