pinarayi-vijayan

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.കണ്ണൂരിൽ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർ വിദേശത്തു നിന്നും എത്തിയവരാണ്. കാസർകോട് മൂന്ന്,​ പാലക്കാട് നാല്,​ മലപ്പുറം- ഒന്ന്,​ കൊല്ലം- ഒന്ന് എന്നിങ്ങനെയാണ് മറ്റുകണക്കുകൾ. ഏറ്റവും കൂടുതൽ രോഗികൾ കണ്ണൂരിലാണ്. 16 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയാതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച ഒമ്പതുപേർ വിദേശത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. പാലക്കാടുനിന്നുള്ള ആളും മലപ്പുറം, കൊല്ലം ജില്ലകളിൽനിന്നുള്ളവരും തമിഴ്നാട്ടിൽ നിന്നു വന്നതാണ്. അതിർത്തിയിൽ നിയന്ത്രണം കർക്കശമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. കാസർകോഡ് രോഗം സ്ഥിരീകരിച്ച മൂന്ന് പേർ വിദേശത്തു നിന്ന് വന്നവരാണ്. സംസ്ഥാനത്തെ നിലവിലെ അവസ്ഥ പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേർ ചികിത്സയിലുണ്ട്. 36,667 പേർ നിരീക്ഷണത്തിലാണ്. 36,335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിൾ പരിശോധനയ്‌ക്ക് അയച്ചു. 19,442 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈ റിസ്‌ക് കോൺടാക്‌ടുകളിലുള്ള മുഴുവൻ പേരുടെയും സാമ്പിൾ പരിശോധിക്കും. 53 പേരാണ് ഇപ്പോൾ കണ്ണൂർ ജില്ലയിൽ മാത്രം ചികിത്സയിലുള്ളത്. പോസിറ്റീവ് കേസുകൾ കൂടിയതിനാൽ ലോക്ഡൗൺ കർശനമായി നടപ്പിലാക്കുന്നു എന്നുറപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയും ഏർപ്പെടുത്തി. ജില്ലയിൽ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കുന്നുണ്ട്.

രോഗ പ്രതിരോധ മരുന്ന് നൽകാൻ ഹോമിയോപ്പതിക്ക് അനുമതി നൽകി. ആകെ 21170 പൊലീസുകാർ ഡ്യൂട്ടിയിൽ ഉള്ളത്. ഫയർ ആന്റ് റസ്‌ക്യു ടീമും സുത്യർഹമായി പ്രവർത്തിക്കുന്നു. മലോര മേഖലയിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതായി വാർത്തയുണ്ട്. തീറ്റയും വെള്ളവും കിട്ടാതെ വന്യ ജീവികൾ നാട്ടിലേക്ക് ഇറങ്ങുന്ന അവസ്ഥയുണ്ട്. ഇത് പ്രതിരോധിക്കാൻ വനം വകുപ്പിന് നിർദ്ദേശം നൽകി. ഇടുക്കിയിൽ പച്ചക്കറി സംഭരണം പ്രശ്‌നത്തിലാണ്. ഇതിന് സംവിധാനം ഉണ്ടാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

9.66 ശതമാനം കാർഡുടമകൾക്കും റേഷൻ എത്തിക്കാൻ സംസ്ഥാന സർക്കാരിന് ആയി. മേയ്‌മാസത്തെ വിതരണത്തിന് അരിയും സാമഗ്രികളും തയ്യാറായിട്ടുണ്ട്. കേന്ദ്ര സർക്കാർ പദ്ധതിയിൽ പെടുത്തി സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗങ്ങൾക്ക് റേഷൻ വിതരണം ഇന്നലെ തുടങ്ങി ഏപ്രിൽ 26 ന് അവസാനിക്കും. 27 മുതൽ സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജനക്കിറ്റ് പിങ്ക് കാർഡുടമകൾക്ക് വിതരണം ചെയ്യും. അന്ത്യോദയ കുടുംബത്തിലെ മഞ്ഞ കാർഡുകാർഡ് ഉടമകൾക്ക് വിതരണം ചെയ്‌തുകഴിഞ്ഞു.

തിരക്കൊഴിവാക്കാൻ 22 മുതൽ 26 വരെ ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ട്. 22ന് 1,2 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവരും 23 ന് 3,4 അക്കങ്ങളുള്ളവരും 24 ന് 5, 6 നമ്പരുള്ളവരും. 25 ന് 7,8 നമ്പറുകാരും, 26 ന് 9,0 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകളാണ് റേഷൻ വാങ്ങാനെത്തേണ്ടത്.