jayasankar

സ്പ്രിൻക്ളർ വിഷയത്തിൽ പരിഹാസവുമായി രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ. ജയശങ്കർ രംഗത്ത്. രമേശ് ചെന്നിത്തലയും പിടി തോമസും ചോദിക്കുന്ന അതേ ചോദ്യങ്ങൾ തന്നെയാണ് ഇന്ന് ജഡ്ജിമാരും ചോദിച്ചതെന്നും, 'ലോക്ക് ഡൗൺ കഴിഞ്ഞാലുടനെ നമ്മൾ ശുംഭന്മാരെ വഴിയിൽ തടയും, കരിങ്കൊടി കാണിക്കും, പ്രതീകാത്മകമായി നാടുകടത്തുമെന്നും' ജയശങ്കർ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'മാധ്യമ സിൻഡിക്കേറ്റ് മാത്രമല്ല, സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഒരു ജുഡീഷ്യൽ സിൻഡിക്കേറ്റും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

കോൺഗ്രസ് നേതാക്കൾ, പ്രത്യേകിച്ച് രമേശ് ചെന്നിത്തലയും പിടി തോമസും ചോദിക്കുന്ന അതേ ചോദ്യങ്ങൾ തന്നെയാണ് ഇന്ന് ജഡ്ജിമാരും ചോദിച്ചത്: സ്പ്രിംഗ്ലറിനു കൈമാറിയ ഡാറ്റ സുരക്ഷിതമെന്ന് എങ്ങനെ ഉറപ്പിക്കാം? കരാർ എന്തുകൊണ്ട് നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചില്ല?? തർക്കമുണ്ടായാൽ എന്തിന് അമേരിക്കൻ കോടതിയെ സമീപിക്കാൻ വ്യവസ്ഥ ചെയ്തു???

കോടതിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

ലോക്ക് ഡൗൺ കഴിഞ്ഞാലുടനെ നമ്മൾ ശുംഭന്മാരെ വഴിയിൽ തടയും, കരിങ്കൊടി കാണിക്കും, പ്രതീകാത്മകമായി നാടുകടത്തും.'