surendran

തിരുവനന്തപുരം: നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയ എല്ലാവരെയും കണ്ടെത്തണമെന്നും നിരീക്ഷണത്തിലാക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ് രോഗികളായവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വെക്കേണ്ടതല്ല. രോഗം ഭേദമായവരെത്രയുണ്ട്, നിരീക്ഷണത്തിലാരെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങൾ പുറത്തുവിടണം. തബ്‍ലീഗുകാരുമായി സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നു. കോഴിക്കോട്ട് രണ്ട് ഡോക്ടർമാർക്ക് രോഗം വന്നത് തബ്‌ലീഗ് സമ്മേളനത്തിനു പോയവർക്കൊപ്പം തീവണ്ടിയിൽ യാത്ര ചെയ്തതിനാലാണ്. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാക്കിയത് തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനമാണ്. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തകാര്യമാണ്.

സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയവരിൽ 284 പേരെ ഇനിയും കണ്ടെത്തിയില്ലെന്ന ഡി.ജി.പിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് ഇപ്പോഴും കൊവിഡ് ഭീതി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. ആ നിലയ്ക്ക് തബ്‌ലീഗുകാരെ കണ്ടെത്തേണ്ടതുണ്ട്. തബ്‌ലീഗ് സമ്മേളനത്തിൽ പോയി രോഗികളായവരെ കുറിച്ച് പറയുമ്പോൾ അതിനെ വർഗീയതയാക്കി ചിത്രീകരിച്ച് വായടപ്പിക്കേണ്ടതില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

രോഗ ബാധിതരായവരെക്കുറിച്ചുള്ള കണക്ക് സർക്കാർ പുറത്തുവിടുന്നുണ്ട്. പക്ഷേ അതിൽ തബ്‌ലീഗ് സമ്മേളനത്തിനു പോയവരില്ല. ഇൻകുബേഷൻ സമയം ഒരു മാസം കഴിഞ്ഞവർക്കുവരെ രോഗം സ്ഥിരീകരിക്കുന്ന നിലയാണിപ്പോഴുള്ളത്. തബ്‌ലീഗുസമ്മേളനത്തിനുപോയതിനെ തുടർന്ന് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ രോഗം മാറിയോ, അവരുടെ ഇപ്പോഴത്തെ സ്ഥിതി എന്തെല്ലാമാണ്, ഇനിയും സമ്മേളനത്തിനു പോയവരെ കണ്ടെത്താനുണ്ടോ തുടങ്ങിയകാര്യങ്ങൾ ജനങ്ങളെ അറിയിക്കണം. കണ്ടെത്താനാകാത്തവരുടെ ഫോൺ ഓഫാണെന്ന് പറഞ്ഞ് നിസാരവത്കരിക്കേണ്ടതല്ല ഇത്. പിടികൊടുക്കാതെ നടക്കുന്നവർ സമൂഹത്തിൽ കറങ്ങി നടന്ന് രോഗം പടർത്താനുള്ള സാഹചര്യമുള്ളപ്പോൾ ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.