umbrella-

കൊല്ലം: കണ്ണന്റെ ജീവിതം ലോക്ക് ഡൗണായിട്ട് നാളേറെയായി. തോറ്റുപോകേണ്ടിടത്തുനിന്നും ഇച്ഛാശക്തികൊണ്ട് ജീവിതം തിരിച്ചുപിടിക്കുന്ന കൊട്ടാരക്കര പെരുംകുളം സ്വദേശിയായ കണ്ണൻ(32) വരുന്ന മഴക്കാലത്തേക്കുള്ള കുടകൾ നിർമ്മിക്കുന്നതിന്റെ തിരക്കിലാണ്. കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും മുതിർന്നവർക്കുമുള്ള കുടകളുണ്ട്. കുട്ടികളുടെ കുടകൾ 240 രൂപ മുതൽ തുടങ്ങും. വലിയ കാലൻകുടകൾക്ക് 700 രൂപവരെയുണ്ട്.

മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നിന്നുമാണ് കുട നിർമ്മാണത്തിനുള്ള സാമഗ്രികൾ എത്തിയ്ക്കുന്നത്. വീൽച്ചെയറിൽ ഇരുന്നുകൊണ്ടാണ് കണ്ണൻ അവ മനോഹരമായ കുടകളാക്കി മാറ്റുന്നത്. നവമാദ്ധ്യമങ്ങളിലെ സുഹൃത്തുക്കളുൾപ്പടെ ഓൺലൈൻ വഴിയും ഫോണിൽ വിളിച്ചും കണ്ണന്റെ കുടകൾ ബുക്ക് ചെയ്യും. കൊറിയർ സർവ്വീസ് വഴി ആവശ്യക്കാരന്റെ കൈകളിലേക്ക് കുടകളെത്തും. ചില വിദ്യാലയങ്ങൾക്ക് വേണ്ടി കൂടുതൽ കുടകളുടെ ഓർഡറുകൾ കിട്ടാറുമുണ്ട്.

കുട മാത്രമല്ല, പേപ്പർ പേനകളും എൽ.ഇ.ഡി ബൾബുകളുമൊക്കെ കണ്ണൻ നിർമ്മിച്ച് വിൽപ്പന നടത്തുന്നുണ്ട്. മനോഹരമായ ബഹുവർണ കടലാസിൽ തയ്യാറാക്കുന്ന പേനയ്ക്കുള്ളിൽ ഒരു വിത്ത് ഒളിപ്പിച്ച് വയ്ക്കും. ഉപയോഗ ശൂന്യമായ പേന വലിച്ചെറിഞ്ഞാൽ പ്രകൃതിയ്ക്കൊരു ഭാരമാകാതെ പേപ്പർ കെട്ടുപോവുകയും അതിലെ വിത്ത് മുളച്ച് മണ്ണിനൊരു തണലൊരുക്കുകയും ചെയ്യും.

2017ൽ പെയിന്റിംഗ് ജോലിയ്ക്കിടെയാണ് കണ്ണന് അപകടം പറ്റിയത്. കെട്ടിടത്തിന് മുകളിൽ നിന്നും വീണ് സുഷുമ്ന നാഡിയ്ക്ക് ക്ഷതമുണ്ടായി. ഏറെനാൾ അനങ്ങാൻ പോലുമാകാതെ കിടക്കയിൽത്തന്നെയായിരുന്നു. ഇപ്പോൾ പരസഹായത്തോടെ വീൽച്ചെയറിൽ ഇരുത്തിയാൽ കൈകൊണ്ട് ജോലികൾ ചെയ്യാമെന്നായി.

ഭാര്യ ശില്പയും മക്കൾ ദേവദത്തനും(8) ദേവനന്ദനും(രണ്ടര) അടങ്ങുന്ന കുടുംബം ഇപ്പോൾ കോട്ടാത്തല മൂഴിക്കോട് വയലിൽക്കട ഭാഗത്തെ വാടക വീട്ടിൽ പട്ടിണിയോട് മല്ലിട്ടാണ് ജീവിക്കുന്നത്. കുടയും പേനയും ബൾബുകളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതാണ് ആകെയുള്ള വരുമാന മാർഗം. സ്ഥിരം വിപണന സൗകര്യം ഉണ്ടായിരുന്നെങ്കിൽ ജോലി ചെയ്യാൻ താനൊരുക്കമാണെന്ന് കണ്ണൻ പറയുന്നു. കുടയും പേനയും ആവശ്യമുള്ളവർക്ക് 9605213313, 8921149491 ഈ നമ്പരുകളിൽ ബന്ധപ്പെടാം. വാങ്ങിയാൽ അതൊരു കുടുംബത്തിന്റെ പട്ടിണിമാറ്റാനുള്ള സഹായവുമാകും.