കൊച്ചി: ലോക്ക്ഡൗണിന് ശേഷം കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി വീണ്ടും കൂട്ടിയേക്കും. ലോക്ക്ഡൗണിൽ രാജ്യത്ത് ബിസിനസ് ഇടപാടുകൾ നിലച്ചതിനാൽ കേന്ദ്രത്തിന്റെ വരുമാനം ഇല്ലാതായിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം നികുതിയിലൂടെ കൂടുതൽ വരുമാനം നേടാനാണ് എക്‌സൈസ് നികുതി കൂട്ടുക.
ഇന്ധന വില്പന നിർജീവമായതിനാൽ ഇപ്പോൾ എക്‌സൈസ് നികുതി കൂട്ടിയാലും സർക്കാരിന് പ്രയോജനപ്പെടില്ല. ലോക്ക്ഡൗണിന് ശേഷം ജനജീവിതം സാധാരണ നിലയിലെത്തുന്നതിന്റെ ചുവടുപിടിച്ച് എക്‌സൈസ് നികുതി കൂട്ടും. കഴിഞ്ഞ മാർച്ച് 14ന് പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കേന്ദ്രം ലിറ്ററിന് മൂന്നുരൂപ വീതം കൂട്ടിയിരുന്നു. പ്രതിവർഷം 39,000 കോടി രൂപയുടെ അധിക വരുമാനം ഇതുവഴി സർക്കാരിന് കിട്ടും.
പെട്രോളിന്റെ സ്‌പെഷ്യൽ എക്‌സൈസ് നികുതി നിലവിലെ എട്ട് രൂപയിൽ നിന്ന് 18 രൂപയായും ഡീസലിന്റേത് നാലുരൂപയിൽ നിന്ന് 12 രൂപയായും വർദ്ധിപ്പിക്കാൻ പാർലമെന്റിന്റെ അനുമതിയും കഴിഞ്ഞമാസം കേന്ദ്രം നേടിയിരുന്നു. ഒറ്റയടിക്ക് കൂട്ടാതെ, നേരിയതോതിലായി എക്‌സൈസ് നികുതി കൂട്ടാനാണ് കേന്ദ്രത്തിന്റെ നീക്കം.
എക്‌സൈസ് നികുതി
(ലിറ്രറിന്)
പെട്രോൾ
ഡീസൽ
ബ്രെന്റ് ക്രൂഡും ഇന്ത്യയും
ബ്രെന്റ് ക്രൂഡാണ് ഇന്ത്യ വാങ്ങുന്നത്. 2019 ഏപ്രിലിൽ ഒരു ബാരൽ വാങ്ങാൻ ഇന്ത്യ ചെലവിട്ടത് ശരാശരി 71 ഡോളർ. 2020 ഏപ്രിൽ 21ലെ വാങ്ങൽച്ചെലവ് 16.38 ഡോളർ മാത്രം. ഇക്കാലയളവിൽ വാങ്ങൽച്ചെലവിലെ കുറവ് ബാരലിന് 54.62 ഡോളർ. ആനുപാതികമായി പെട്രോളിനും ഡീസലിനും കുറഞ്ഞത് പരമാവധി 5 രൂപ മാത്രം.
രാജ്യാന്തര ബ്രെന്റ് ക്രൂഡ് വില കുറയുമ്പോൾ ആനുപാതിക നേട്ടം ഉപഭോക്താക്കൾക്ക് നൽകാതെ, നികുതി വരുമാനം കൂട്ടാനാണ് കേന്ദ്രം ശ്രമിക്കുക
ഇതിന്റെ ഭാഗമായാണ് എക്‌സൈസ് നികുതി വർദ്ധിപ്പിക്കുന്നത്.