തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രീൻ സോണുകൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രീൻസോണിലുണ്ടായിരുന്ന കോട്ടയത്തും ഇടുക്കിയിലും വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റുകയായിരുന്നു.. നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിലും മറ്റ് 10 ജില്ലകളും ഓറഞ്ച് സോണിലും ആകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂരിൽ 2,592 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. കാസർകോട് 30126, കോഴിക്കോട്-2770, മലപ്പുറത്ത്-2465 എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ ഉള്ളവരുടെ കണക്കുകളെന്ന് മുഖ്യമന്ത്രി അറിയിച്ചു.
റെഡ്സോണായി കരുതുന്ന ജില്ലകളിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരും. ഓറഞ്ച് സോണിലുള്ള ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ സീൽ ചെയ്യും. എന്നാൽ മുനിസിപ്പൽ അതിർത്തികൾക്കുള്ളിൽ ഇത്തരം കേസുകൾ വന്നാൽ അവിടെ വാർഡുകളാണ് അടിസ്ഥാനമായി എടുക്കുക. ഇത്തരം വാർഡുകൾ പൂർണമായും സീൽ ചെയ്യും. കോർപ്പറേഷനുകളാകുമ്പോൾ ഡിവിഷനുകളാണ് ഹോട്ട്സ്പോട്ടിന് അടിസ്ഥാനമാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവയിൽ ഏതൊക്കെയാണ് ഹോട്ട് സ്പോട്ട് പരിധിയിൽ വരികയെന്ന് അതാത് ജില്ലാ ഭരണകൂടമാണ് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.