കോഴിക്കോട്: കേരളത്തിൽ റംസാൻ വ്രതാരംഭത്തിന് നാളെ തുടക്കമാകും. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
അതേസമയം റംസാൻ നോമ്പു കാലത്ത് റസ്റ്റാറന്റുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കാനുള്ള സമയം നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. രാത്രി 10 മണി വരെയാണ് സമയം നീട്ടി നല്‍കിയത്. നോമ്പു കാലത്ത് പഴ വര്‍ഗങ്ങളുടെ വില വര്‍ദദ്ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.