ജനീവ: ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടനയിൽ ഇന്ത്യ നേതൃസ്ഥാനത്തേക്ക് എത്തുന്നതായി വിവരം. അടുത്ത മാസം നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ വാർഷിക സമ്മേളനത്തിന് ശേഷമാണ് ഇന്ത്യയുടെ പ്രതിനിധി ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർപേഴ്സണായി സ്ഥാനമേൽക്കുക. മെയ് 22നാണ് ഇന്ത്യൻ പ്രതിനിധി സ്ഥാനം ഏറ്റെടുക്കുക എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇതുവരെ ജപ്പാൻ പ്രതിനിധിയാണ് ഈ സ്ഥാനം അലങ്കരിച്ചിരുന്നത്. കഴിഞ്ഞ വർഷം തെക്ക് കിഴക്കൻ ഏഷ്യ ഗ്രൂപ്പ് ഐകകണ്ഠേന ഇന്ത്യൻ പ്രതിനിധിയെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് നിർദേശിച്ചത്. മൂന്നു വർഷ കാലയളവിലേക്കാണ് ഇന്ത്യ എക്സിക്യൂട്ടീവ് ബോർഡിൽ തുടരുക.
റൊട്ടേഷൻ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്കും ഇന്ത്യൻ പ്രതിനിധിയെ ഗ്രൂപ്പ് നോമിനേറ്റ് ചെയ്തിരുന്നു. ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത് കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തമാകും. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിന് തന്നെ ഇന്ത്യ മാർഗദർശിയാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.