ന്യൂയോർക്ക്: കൊവിഡ് വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിലാണ്. കൊവിഡിന് എതിരായ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ജർമ്മനിയും. ജ മനുഷ്യരിൽ ആർ.എൻ.എ വാക്സിന്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ജര്‍മനി.
ജര്‍മന്‍ കമ്പനിയായ Biontech , അമേരിക്കന്‍ കമ്പനിയായ Pfizer എന്നിവര്‍ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്.
നേരത്തെ കൊവിഡ് വൈറസിനെതിരെയുള്ള വാക്‌സിൻ വികസിപ്പിക്കാൻ ജർമനിക്ക് കഴിഞ്ഞാൽ പൂർണ അവകാശം അമേരിക്കയ്ക്ക് നേടിയെടുക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ട്രംപ് രംഗത്ത് വന്നിരുന്നു. ഇതിനായി ഗവേഷണം നടത്തുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ക്യൂവാക്കിന് 100 കോടി ഡോളർ ട്രംപ് വാഗ്ദാനം ചെയ്തുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാല്‍ വാക്‌സിൻ കണ്ടെത്താൻ കഴിഞ്ഞാൽ അത് അമേരിക്കയ്ക്ക് നൽകില്ലെന്നും ലോകത്തിനായി അത് ഉപയോഗപ്പെടുത്തുമെന്നും ജർമൻ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു
.
ജർമനി വിൽപ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ജർമൻ സാമ്പത്തികകാര്യ മന്ത്രി പീറ്റർ അൽതമെയിൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്. വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതിൽ ആഗോളതലത്തിൽ മുഖ്യ പങ്ക് ജർമനിക്കാണെന്നും അത് ഒരാൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നല്ലെന്നും നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര സഹകരണമാണാവശ്യമെന്നും ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞിരുന്നു.