ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,90,549 ആയി. രോഗബാധിതരുടെ എണ്ണം 27 ലക്ഷം പിന്നിട്ടു. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. അരലക്ഷത്തോളം പേരാണ് യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം എട്ടരലക്ഷം കടന്നു. കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്സ് മൃഗശാലയിൽ നാല് കടുവകൾക്കും മൂന്ന് സിംഹങ്ങൾക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സ്ഥിതി ഗുരുതരമായി തുടരുന്നതിനിടയിലും നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ പ്രതിഷേധം തുടരുകയാണ്. വൈറസിന് പിന്നാലെ യു.എസിൽ വിദേശികൾ ഉൾപ്പെടെ നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടവരിൽ ആറിലൊന്ന് അമേരിക്കക്കാരാണെന്ന് റിപ്പോർട്ടുണ്ട്. ഈ ആഘാതത്തിൽ നിന്ന് കരകയറാൻ ജോർജ്ജിയ, സൗത്ത് കരോലിന, ടെന്നസി എന്നീ സംസ്ഥാനങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോട സാമ്പത്തികരംഗം തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം, സ്‌പെയിനിലും ഇറ്റലിയിലും ഇന്നലെ മാത്രം നാനൂറിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,549 ആയി ഉയർന്നു. സ്‌പെയിനിൽ 22,157പേരാണ് മരിച്ചത്. ഫ്രാൻസിൽ ഇന്നലെ അഞ്ഞൂറിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 600 ൽ കൂടുതലാളുകൾ മരിച്ചു. രാജ്യത്ത് മനുഷ്യരിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ഓക്സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിൽ പങ്കാളികളാകാൻ 18 നും 55നും ഇടയിൽ പ്രായമുള്ള 510 പേർ മുന്നോട്ട് വന്നിട്ടുണ്ട്. ജർമ്മനിയും സമാന പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.