മുംബയ് : തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തം 2011 ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിടാനായത് തന്നെയെന്ന് ഇന്ത്യൻ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ. 47-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ലോകകപ്പ് നേട്ടത്തെക്കുറിച്ച് വാചാലനായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉജ്ജ്വലമായ കായിക മുഹൂർത്തത്തിനുള്ള ഇൗ വർഷത്തെ ലോറസ് പുരസ്കാരവും സച്ചിന്റെ ലോകകപ്പ് നേട്ടത്തിനായിരുന്നു.
" ആ ലോകകപ്പിൽ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ റൺ നേടിയത് ഞാനാണ്. മികച്ച കളി പുറത്തെടുക്കാനും കഴിഞ്ഞു. പക്ഷേ എല്ലാറ്റിലും വലുത് അവസാനം കപ്പ് നേടാനായി എന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം അതായിരുന്നു. അതിലും മികച്ചതൊന്ന് ഇനി വരാനില്ല."- സച്ചിൻ പറഞ്ഞു.
താൻ ഇന്ത്യൻ ടീമംഗമായി അരങ്ങേറ്റം കുറിച്ച നിമിഷത്തിനേക്കാൾ പ്രാധാന്യമാണ് ലോകകപ്പ് നേട്ടത്തിന് നൽകുന്നതെന്ന് സച്ചിൻ പറഞ്ഞു.
അരങ്ങേറ്റം തന്നെയും തന്നെ അറിയുന്നവരെയും സന്തോഷത്തിലാക്കി. എന്നാൽ ലോകകപ്പ് നേട്ടം രാജ്യത്തെ മുഴുവൻ സന്തോഷത്തിലാറാടിച്ചുവെന്നും ഇതിന് കാരണമായി സച്ചിൻ പറഞ്ഞു. 1989ൽ തന്റെ പതിനാറാം വയസിലാണ് പാകിസ്ഥാനെതിരെ സച്ചിൻ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 6 ലോകകപ്പുകൾ വേണ്ടിവന്നു സച്ചിന് കിരീടം സ്വന്തമാക്കാൻ.
അമ്മയുടെ അനുഗ്രഹവും സമ്മാനവും വാങ്ങി...
അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ് തന്റെ 47-ാം പിറന്നാൾ ദിനം സച്ചിൻ തുടങ്ങിയത്. തുടർന്ന് ഗണപതിയുടെ ചെറിയ ഫോട്ടോ അമ്മ സച്ചിന് സമ്മാനമായി നൽകി. വിലമതിക്കാനാവാത്തതെന്നാണ് ഈ സമ്മാനത്തെയും നിമിഷങ്ങളെയും കുറിച്ച് സച്ചിൻ അമ്മയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം ട്വിറ്ററിൽ കുറിച്ചത്.സച്ചിന് ജൻമദിനാശംസകൾ നേർന്നുള്ള പോസ്റ്റുകളായിരുന്നു ഇന്നലെ സാമൂഹിക മാദ്ധ്യമങ്ങളിൽ മുഴുവൻ. എല്ലാരംഗത്തുമുള്ള പ്രമുഖരുൾപ്പെടെ നിരവധിപ്പേർ സച്ചിന് ആശംസകളുമായെത്തി.ലോകം കൊവിഡ് 19ന്റെ ഭീഷണിയിലായിരിക്കുമ്പോൾ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നായിരുന്നു സച്ചിന്റെ തീരുമാനം. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരോടുമുള്ള ആദരവ് അറിയിക്കുന്നതായും സച്ചിൻ പിറന്നാൾ ദിനത്തിൽ പറഞ്ഞു.