തിരുവനന്തപുരം: സംസ്ഥാനത്തെ അബ്കാരി നിയമ ഭേദഗതി ചെയ്ത് സർക്കാർ. ബിവറേജസ് ഗോഡൗണിൽ നിന്ന് ആവശ്യക്കാർക്ക് മദ്യം നൽകാനാണ് നിയമഭേദഗതി. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിയമപരമായ അളവിൽ മദ്യം നൽകാമെന്ന് ഭേദഗതിയിൽ പറയുന്നു. മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇതുവരെ ഗോഡൗണുകളിൽനിന്ന് വ്യക്തികൾക്ക് മദ്യം നൽകാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇതിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഓൺലൈൻ മദ്യവിതരണം ഉൾപ്പെടെയുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് സർക്കാർ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത്, എറണാകുളത്ത് രണ്ട് ഗോഡൗണുകളാണുള്ളത്. മറ്റ് എല്ലാ ജില്ലകളിലും ഓരോ ഗോഡൗണുകളുമാണുള്ളത്. ഗോഡൗണുകളിൽ നിന്ന് വ്യക്തികൾക്ക് മദ്യം ഇതുവരെ നൽകിയിരുന്നില്ല. ബിവറേജസ് ഔട്ട്ലെറ്റുകൾക്കും ബാറുകൾക്കുമാണ് ഇവിടെനിന്ന് മദ്യം നൽകിയിരുന്നത്.
ഏപ്രിൽ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ ഇപ്പോൾ മദ്യം വിൽക്കില്ലെന്ന് എക്സൈസ് അറിയിച്ചു.