ന്യൂഡൽഹി: ലോകാരോഗ്യ സംഘടന ഉടച്ചുവാർക്കേണ്ടതുണ്ട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പിന്താങ്ങി ആസ്‌ത്രേലിയയും. ആസ്‌ത്രേലിയൻ ഹൈക്കമ്മീഷണർ സ്ഥാനത്തേക്കെത്തുന്ന ബാരി ഒ' ഫാരൽ ഒരു ദേശീയ മാദ്ധ്യമവുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോകാരോഗ്യ സംഘടന കഴിഞ്ഞ നൂറ്റാണ്ടിലെ മാർഗരേഖകൾ അനുസരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും പുതിയ വെല്ലുവിളികൾ നേരിടാൻ സംഘടനയിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കഴിഞ്ഞ ജി 20 സമ്മേളനത്തിൽ മോദി ചൂണ്ടിക്കാട്ടിയിരുന്നു.
കൊവിഡ് മഹാമാരിക്കുശേഷം ലോകക്രമത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട് എന്ന കാര്യത്തിൽ തങ്ങൾ നിരന്തരം ചർച്ച നടത്തികൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ അഭിപ്രായത്തെ പിന്താങ്ങുകയാണ് ആസ്‌ത്രേലിയ ചെയ്യുന്നതെന്നുമാണ് ഒ' ഫാരൽ വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടന കൊവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ എങ്ങനെയാണ് പ്രതികരിച്ചതെന്നതിനെ കുറിച്ച് ആസ്‌ത്രേലിയ സ്വതന്ത്രമായ ഒരു അവലോകനം നടത്തുമെന്നും ഒ' ഫാരൽ പറഞ്ഞു.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടനയിൽ ഇന്ത്യ നേതൃസ്ഥാനത്തേക്ക് എത്തുന്നതായി വിവരം പുറത്തുവന്നിരുന്നു. അടുത്ത മാസം നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ വാർഷിക സമ്മേളനത്തിന് ശേഷമാണ് ഇന്ത്യയുടെ പ്രതിനിധി ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർപേഴ്സണായി സ്ഥാനമേൽക്കുക. മെയ് 22നാണ് ഇന്ത്യൻ പ്രതിനിധി സ്ഥാനം ഏറ്റെടുക്കുക എന്ന വിവരവുമുണ്ട്. ലോകാരോഗ്യയുടെ സംഘടനയുടെ കാര്യത്തിൽ ആസ്‌ത്രേലിയയുടെ അഭിപ്രായം കൂടി പുറത്തുവന്നതോടെ ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടനയിൽ വൻ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് സൂചന.