lock-down

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബംഗാൾ, പഞ്ചാബ്, ഒഡിഷ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ മേയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

മേയ് 16വരെ ലോക്ക് ഡൗൺ നീട്ടണമെന്ന് അരവിന്ദ് കെജ്‌രിവാൾ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും ആവശ്യവുമായി രംഗത്തെത്തി. അതേസമയം, നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തും. ഈ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് സൂചന.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ തീരുമാനം അനുസരിക്കുമെന്ന് കർണ്ണാടക,ഗുജറാത്ത്, ആന്ധ്രാപ്രദേശ്,തമിഴ്നാട്,ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ വ്യക്തമാക്കി. കേരളം, അസം എന്നീ സംസ്ഥാനങ്ങൾ മോദിയുമായുള്ള വീഡിയോ കോൺഫറൻസിംഗിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് സൂചന. മഹാരാഷ്ട്രയിൽ മേയ് 18 വരെ ലോക്ക് ഡൗൺ തുടരാനാണ് തീരുമാനമെന്നും, ഇക്കാര്യം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. ഇന്നു രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് കൊവിഡ് രാേഗികളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയിൽ കൊവിഡ് മൂലം മരിച്ചത്. 5804 പേർ രോ​ഗം ഭേദമായി ആശുപത്രി വിട്ടു.ലോക്ക് ഡൗൺ നടപ്പാക്കിയതുമൂലം കൊവിഡ് വ്യാപനം വൻതോതിൽ കുറയ്ക്കാനായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.