ന്യൂഡൽഹി: ഡൽഹിയിലെ രാം മനോഹർ ലോഹ്യ(ആർ.എം.എൽ) ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തിലെത്തിൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചത് അഞ്ച് ദിവസം കഴിഞ്ഞാണെന്നും രോഗം സ്ഥിരീകരിച്ച ശേഷവും ആശുപത്രി അധികൃതർ രോഗിയെ വാർഡിൽ തന്നെ ഒരു ദിവസം കിടത്തുകയാണ് ചെയ്തതെന്നുമാണ് ആരോപണം ഉയരുന്നത്. ആശുപത്രിയിലെ ഒരു മലയാളി നഴ്‌സാണ് ഈ വിവരം പുറത്തെത്തിച്ചത്.
രോഗി കൊവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി നിരവധി തവണ തങ്ങൾ ആശുപത്രി അധികൃതരോടും ഡോക്ടർമാരോടും പറഞ്ഞിട്ടും സാംപിളുകൾ പരിശോധിക്കാൻ അവർ തയ്യാറായില്ലെന്നും നഴ്‌സ്ചൂണ്ടിക്കാട്ടുന്നു. ഒടുവിൽ ഇരുപതാം തീയതി രാത്രിയാണ് സാംപിളുകൾ പരിശോധിക്കാൻ ആശുപത്രി അധികൃതർ തയ്യാറായതെന്നും ക്ഷീണിതമായ സ്വരത്തിൽ നഴ്സ് പറയുന്നു. ഈ മാസം പതിനഞ്ചിനാണ് ശസ്ത്രക്രിയാ വിഭാഗത്തിൽ കൊവിഡ് രോഗി ചികിത്സയ്ക്കായി എത്തിയത്. ഇരുപത്തിയഞ്ചാം തീയതിയോടെ ഇയാൾക്ക് കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും രോഗിയെ സർജറി ജനറൽ വാർഡിൽ കിടത്തുകയായിരുന്നു.
വാർഡിലെ മറ്റ് രോഗികളും നഴ്‌സുമാരും ഇതോടെ രോഗഭീഷണിയിലായിരിക്കുകയാണ്. നാല് മലയാളി നഴ്‌സുമാർ അടക്കം 24 നഴ്‌സുമാരെ നിരീക്ഷണത്തിൽ പ്രവേശിക്കണം എന്ന് ആശുപത്രി അധികൃതർ അറിയിച്ചുവെങ്കിലും അതിനുള്ള നടപടികൾ ഇന്ന് മാത്രമാണ് ആശുപത്രി ആരംഭിച്ചത്. നഴ്‌സുമാർക്ക് അവധി യും രോഗികളെ പരിചരിക്കാൻ സി.പി.സി കിറ്റും നൽകുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. രോഗിയെ ഇന്നലെ ലേഡി ഹാർഡിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ആശുപത്രിയിലെത്തിയതെന്നും വിവരമുണ്ട്.