കൊച്ചി: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും സംഘടനകളാണ് ഹെെക്കോടതിയെ സമീപിച്ചത്.
കേരള സർക്കാർ ജീവനക്കാരുടെ അനുമതിയില്ലാതെ നടപ്പാക്കുന്ന നിർബന്ധിത സാലറി കട്ട് നിയമവിരുദ്ധമാണെന്നും അതിനാൽ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജികളിൽ പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാർ 12 മാസം ഒരു ദിവസത്തെ ശമ്പളം വീതം നൽകാനാണ് ജീവനക്കാരോട് അഭ്യർത്ഥിച്ചിരുന്നത്. താൽപര്യമില്ലാത്തവർക്ക് ശമ്പളം നൽകാതിരിക്കാനും അവസരമുണ്ട്. കേരളത്തിൽ ഇത്തരമൊരു അവസരമില്ലെന്നും ഹർജിയിൽ പറയുന്നു.
ഏപ്രിൽ 24ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ വേതനം മാറ്റിവക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. മാറ്റിവയ്ക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ, മാറ്റിവയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുന്നു. ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കുമ്പോൾ ആകെ ഒരു മാസത്തെ വേതനമാണ് നഷ്ടമാകുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.