ന്യൂഡൽഹി : കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം ഒരു വർഷത്തേക്ക് നിറുത്തിവയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. പൊലീസുകാർ, ഡോക്ടമാർ,നഴ്സുമാർ എന്നിവർക്കും ഇളവില്ല. കോർപറേഷനുകൾ,തദ്ദേശസ്ഥാപനങ്ങൾ,വിവിധ ബോർഡുകൾ, സർവകലാശാലകൾ, കമ്മിഷനുകൾ,കമ്പനികൾ, സൊസൈറ്റികൾ തുടങ്ങിയവയിലെ ജീവനക്കാർക്കും ബാധകം.

 ബ്രിഹാൻ മുംബയ് മുൻസിപ്പൽ കോർപേറഷൻ 348 സ്വകാര്യ നഴ്സിംഗ് ഹോമുകളുടെ രജിസ്ട്രേഷൻ റദ്ദാക്കി. നിരന്തരം അഭ്യർത്ഥിച്ചിട്ടും സ്ഥാപനം തുറന്നു പ്രവർത്തിക്കാത്തതിനാലാണ് നടപടി.

 മഹാരാഷ്ട്രയിൽ കുടുങ്ങിയ 3500 പഞ്ചാബ്, ഹരിയാന സ്വദേശികളെ തിരികെയത്തിക്കാൻ പഞ്ചാബ് സർക്കാർ 80 പ്രത്യേക ബസുകൾ അയച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിലെ ഗുരുദ്വാര സന്ദർശിക്കാനെത്തിയവരാണ് ഇവർ.
 ഋഷികേശ് എയിംസിലെ 22 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവിടെ ഒരു നഴ്സിംഗ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 ആന്ധ്ര രാജ്ഭവനിലെ നാലു ജീവനക്കാർക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഗവർണറുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ,മെഡിക്കൽ സ്റ്റാഫ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇവർക്ക് വിദേശയാത്ര ബന്ധം ഇല്ലെന്നാണ് റിപ്പോർട്ട്

 അഹമ്മദാബാദിലെ കോൺഗ്രസ് നേതാവും കൗൺസിലറുമായ ബദറുദ്ദീൻ ഷെയ്ക്ക് കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 15നാണ് രോഗം സ്ഥിരീകരിച്ചത്.

 ബിഹാറിൽ പുതിയ 19 കൊവിഡ് ബാധിതർ. ആകെ 345 രോഗികൾ.

 യു.പിയിലെ ഉന്നാവിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് കൊവിഡ്
 ഇൻഡോറിൽ മൂന്ന് പേർ കൂടി മരിച്ചു. ആകെ മരണം 60.