baby

​​​​മഞ്ചേരി: മലപ്പുറം പയ്യനാട് 4 മാസം പ്രായമായ കുട്ടി മരിച്ച സംഭവത്തിൽ സർക്കാറിനും ആരോഗ്യ വകുപ്പിനും എതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീട്ടുകാർ രംഗത്ത്. ജന്മനാ ഹൃദയ സംബന്ധമായ അസുഖത്തിനും വളർച്ചാ കുറവിനും ചികിത്സയിലായിരുന്ന കുട്ടിക്ക് പനി ബാധിച്ചതിനെ
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അമ്മയും കുഞ്ഞും വാർഡിലെ ഐസുലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർ പരിശോധനയിൽ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ക്രമീകരിച്ചത്. എന്നാൽ കുട്ടിക്ക് വൈറസ് ബാധ ഉണ്ടെന്ന വിവരം അധികൃതർ തങ്ങളിൽനിന്ന് 17 മണിക്കൂർ മറച്ചു വച്ചു എന്നാണ് വീട്ടുകാർ ഉന്നയിക്കുന്ന ആരോപണം. ആശുപത്രിയിൽ കുട്ടിയോടൊപ്പം മാതാവും പിതൃ സഹോദരന്റെ ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രി അധികൃതർ കുട്ടിയുടെ കൂടെ ഉള്ളവർക്ക് മാസ്ക്, കയ്യുറ തുടങ്ങിയവ ഒന്നും നൽകിയില്ലെന്നും ബന്ധുക്കൾ പറയുന്നു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനളത്തിലൂടെയാണ് വൈറസ് ബാധിച്ച വിവരം ബന്ധുക്കൾ അറിഞ്ഞത്. രോഗം സ്ഥിരീകരിച്ച വിവരം കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരിൽനിന്നും മറച്ചു വച്ചു എന്നാണ് വീട്ടുകാർപറയുന്നത്.


രോഗം സ്ഥിരീകരിച്ചാൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മുൻപ് തന്നെ വിവരങ്ങൾ നേരത്തെ ചികിത്സിച്ച ആശുപത്രി ഉൾപ്പടെയുള്ള വിഭാഗങ്ങൾക്ക് കൈമാറുന്നുണ്ടെന്ന ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദമാണ് ഇതോടെ പൊള്ളയാണെന്ന് തെളിയുന്നത്.


കുഞ്ഞിനെ ആദ്യം ചികിത്സിച്ചിരുന്ന മഞ്ചേരി പ്രശാന്തി ആശുപത്രിയിലെ ഡോക്ടറിന്റെയും കുട്ടിയുടെ പിതാവിന്റെയും വിശദീകരണം മന്ത്രി പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്നതാണ്. 21ന് വൈകിട്ട് 6.45ന് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും 22ന് വൈകിട്ട് അഞ്ചിന് ശേഷമാണ് വിവരം അറിഞ്ഞതെന്ന് കുട്ടിയെ ചികിത്സിച്ചിരുന്ന മഞ്ചേരി പ്രശാന്തി ആശുപത്രിയിലെ ഡോക്ടർ ജോയി പറഞ്ഞു. 22ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലൂടെയാണ് മകൾക്ക് രോഗം സ്ഥിരീകരിച്ചത് അറിഞ്ഞതെന്ന് പിതാവ് അഷ്റഫും സാക്ഷ്യപ്പെടുത്തി. രോഗം സ്ഥിരീകരിച്ച് 29 മണിക്കൂറിന് ശേഷമാണ് കൂടെ ഉള്ളവരെ കുട്ടിയുടെ അടുത്ത് നിന്ന് മാറ്റിയത്. അതുവരെ യാതൊരു സുരക്ഷാ മുൻകരുതലും ഇവരുടെ കാര്യത്തിൽ ഉണ്ടായില്ല. കുട്ടിക്ക് രോഗം സ്ഥിരീകരിച്ച വിവരം അറിയാൻ വൈകിയതിനാൽ മഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ക്വാറൻന്റൈനിൽ പോയത് 24 മണിക്കൂറിന് ശേഷമാണ്. അതിനിടെ കുട്ടിയുടെ കൂടെ നിന്നിരുന്ന രണ്ട് പേർക്കും വൈറസ് ബാധ ഇല്ലെന്ന് ശ്രവ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. മാത്രമല്ല, കുട്ടിയുടെ രണ്ടാമത്തെ ശ്രവ പരിശോധന ഫലം മെഡിക്കൽ കോളേജ് അധികൃതർക്ക് ലഭിച്ചു എന്നാണ് അറിയുന്നത്. എന്നാൽ പരിശോധനാ ഫലം എന്താണെന്ന് പുറത്തുവിടാൻ ബന്ധപ്പെട്ടവർ ഇതേവരെ തയ്യാറായിട്ടില്ല. ഇതിലെ ദുരൂഹതപുറത്തു കൊണ്ടുവരണമെന്ന് കുട്ടിയുടെ പിതൃ സഹോദരൻ ഇക്ബാൽ ആവശ്യപ്പെട്ടു.