salary-challenge-

തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കാനുള്ള തീരുമാനം ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ തീരുമാനത്തിന്റെ നിയമ സാധുത സർക്കാർ വിശദമായി പരിശോധിക്കുന്നു. ജീവനക്കാരിൽ നിന്ന് അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്.

ഹൈക്കോടതിയുടെ സ്റ്റേയെതുടർന്ന് ജീവനക്കാരുടെ വേതനം പിടിക്കുന്നത് ഓർഡിനൻസായി ഇറക്കാനാണ് സർക്കാർ ആലോചനയെന്നാണ് റിപ്പോർട്ടുകൾ. വിധിക്കെതിരെ അപ്പീൽ സാധ്യതയും തേടുന്നുണ്ട്. ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കാൻ നിയമ വകുപ്പിന് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗം തുടർ നടപടികൾ തീരുമാനിക്കും.

സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചത്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു. എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശമ്പളം അവകാശമാണെന്ന് കോടതി വിശദീകരിച്ചു.