വാഷിംഗ്ടൺ : കൊവിഡിന്റെ പേരിൽ ചൈനയെ വീണ്ടും കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറസിന്റെ ഉത്ഭവ സമയത്ത് അതിനെ പിടിച്ചുകെട്ടാൻ ചൈനയ്ക്ക് സാധിക്കാത്തതിനാൽ 184 രാജ്യങ്ങൾ നരകത്തിലൂടെ കടന്നുപോവുകയാണെന്ന് വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് ആരോപിച്ചു.
അമേരിക്ക ഉത്പാദനത്തിനും ധാതുക്കൾക്കും മറ്റുമായി ബീജിംഗിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ നിരവധി എം.പിമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചൈനയെ വീണ്ടും ട്രംപ് വിമർശിച്ചത്.
കൊവിഡ് വ്യാപനം മറച്ചുവച്ചതിന് ജർമ്മനി ചൈനയോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 140 ലക്ഷം കോടി ഡോളറിനെക്കാൾ വലിയ തുക അമേരിക്ക ആവശ്യപ്പെടുമെന്ന സൂചനയും ട്രംപ് നൽകി. ചൈനയിൽ നിന്ന് വൈറസ് പടർന്ന സാഹചര്യം ഗൗരവമായി അന്വേഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.